ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ പ്രമുഖ നഗരമായ ജൊഹാനസ്ബർഗിൽ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള കൊലപാതക പരമ്പരയെന്ന് സംശയം. രണ്ടു മാസത്തിനിടെ ഒൻപത് സ്ത്രീകളാണ് സമാന സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടത്. ഒരാൾ തന്നെയാണോ കൊലപാതകങ്ങൾക്ക് പിന്നിലെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംഭവങ്ങളിലെ സമാനതകൾ അന്വേഷണ സംഘത്തെ ഒരു പരമ്പര കൊലയാളിയുടെ സാധ്യതയിലേക്ക് നയിക്കുന്നുണ്ട്. പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് അന്വേഷണം തുടരുന്നതിനിടെ നഗരത്തിൽ ഭീതിയും ശക്തമാണ്.
എകുർഹുലേനി മുനിസിപ്പാലിറ്റി മേഖലയിലാണ് കഴിഞ്ഞ ജൂലൈ മുതൽ എട്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒൻപതാമത്തെ മൃതദേഹം വ്യാഴാഴ്ച രാവിലെ ഡോൺ പാർക്കിന് സമീപം റോഡിൽ ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം 30 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹം. വൈകിട്ട് നടക്കാനിറങ്ങിയ 38കാരിയെ കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് മൂന്ന് ദിവസത്തിന് ശേഷം കെംപ്ടൻ പാർക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്.
മറ്റുള്ളവരെയും കാണാതായി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ടെത്തിയ എട്ട് മൃതദേഹങ്ങളിലും കൊലപാതകവുമായി ബന്ധപ്പെട്ട് സമാനമായ ചില സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അർധനഗ്നമായ നിലയിലായിരുന്നു മൃതദേഹങ്ങളിൽ പലതും. ശരീരത്തിൽ പരുക്കുകളുടെ അടയാളങ്ങളുമുണ്ടായിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും ലൈംഗിക പീഡനത്തിനിരയായതായും കണ്ടെത്തിയിട്ടുണ്ട്. സംഭവങ്ങളിലെ ഈ സമാനതകളാണ് ഒരേ വ്യക്തിക്ക് കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തിന് കാരണം.
കൊലപാതകങ്ങളെക്കുറിച്ച് വിവരം നൽകുന്നവർക്ക് വലിയ തുക പാരിതോഷികമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്തുവിലകൊടുത്തും കുറ്റവാളിയെ പിടികൂടുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ അറിയിച്ചു.
ലോകത്ത് കൊലപാതക നിരക്ക് ഉയർന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് പ്രതിദിനം ശരാശരി 60 പേർ കൊല്ലപ്പെടുന്നുണ്ട്.






