കൊച്ചി: ആലുവയിൽ കാറിനകത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് കല്ലടിക്കോട് സ്വദേശിനി അനില തോമസിന്റെ മൃതദേഹമാണ് ചൂർണിക്കരയിലെ ഫ്ലാറ്റ് കോമ്പൗണ്ടിൽ ഏറെക്കാലമായി ഉപയോഗിക്കാതെ കിടന്നിരുന്ന കാറിന്റെ പിൻസീറ്റിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഴുകിയ നിലയിലായിരുന്നു മൃതദേഹം. 40 വയസിന് മുകളിൽ പ്രായമുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
മൂന്ന് മാസമായി അനില തോമസ് ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. ഫ്ലാറ്റിലെ മറ്റൊരു താമസക്കാരന്റെ കാറാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. റോഡ് ടാക്സ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഏറെ നാളായി പാർക്കിങ് സ്ഥലത്ത് ഉപയോഗിക്കാതെ കിടന്നിരുന്ന വാഹനമായതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
വളർത്തുനായയ്‌ക്കൊപ്പം നടക്കാൻ പോകുന്നതൊഴിച്ചാൽ അനില അയൽക്കാരുമായി അധികം സംസാരിച്ചിരുന്നില്ലെന്നാണ് സമീപവാസികൾ പറയുന്നത്. ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന ഇവർ നേരത്തെ തിരുവനന്തപുരത്ത് ഐടി മേഖലയിൽ ജോലി ചെയ്തിരുന്നതായും അയൽവാസികളോട് പറഞ്ഞിരുന്നു.
സംഭവം ആത്മഹത്യയാണോ അതോ മറ്റ് ദുരൂഹതകളുണ്ടോ എന്നത് പോസ്റ്റ്‌മോർട്ടവും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയായ ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. അതിനാൽ ഇൻക്വസ്റ്റ് നടപടികൾ നാളെ രാവിലെയാകും നടത്തുക.
കാറും പരിസരവും പൊലീസ് സുരക്ഷയിലാക്കി. ഇൻക്വസ്റ്റ് പൂർത്തിയാകുന്നതുവരെ മൃതദേഹം കാറിനുള്ളിൽ തന്നെ സൂക്ഷിക്കും. അനില തോമസിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.




