കോഴിക്കോട്: തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലമുണ്ടെങ്കിലും സിപിഎമ്മിന് ഉജ്ജ്വലമായ ചരിത്രമാണുള്ളതെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞ് ജനപക്ഷത്തുനിന്ന് തിരുത്തലുകൾ വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ചേർന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എ ബേബി.
‘നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്’ എന്ന കടമ്മനിട്ട രാമകൃഷ്ണന്റെ വരികൾ ഉദ്ധരിച്ചായിരുന്നു എം എ ബേബിയുടെ പരാമർശം. തെറ്റുകൾ പറ്റാത്തവരല്ലെന്നും എന്നാൽ സംഭവിച്ച തെറ്റുകൾ തുറന്നുപറയാനും അവ തിരുത്താനുമാണ് തയ്യാറാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിനെതിരായ പ്രചാരണം പാർട്ടിയുടെ ചരിത്രം ഓർമയില്ലാത്ത തരത്തിലുള്ളതാണെന്നും എം എ ബേബി വിമർശിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയവും അതിന്റെ കാരണങ്ങളും പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. പാർട്ടിക്കെതിരെ നടക്കുന്ന വ്യാജനിർമിതികൾ തിരിച്ചടിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വ്യാജനിർമിതികളെ തിരിച്ചറിയുന്നതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്നും എം എ ബേബി വ്യക്തമാക്കി.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജനിർമിതിയാണ് വിമോചന സമരമെന്നും അതിന്റെ തുടർച്ച ഇപ്പോഴും നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങൾ പാർട്ടി വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാനാണ് ശ്രമമെന്നും യോഗത്തിൽ വ്യക്തമാക്കപ്പെട്ടു.
അതിനിടെ, തിരഞ്ഞെടുപ്പിൽ വീഴ്ച സംഭവിച്ചത് ജനങ്ങൾക്കല്ലെന്നും പാർട്ടിക്കാണെന്നും മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്ക് പറഞ്ഞു. ജനങ്ങളെ ബോധ്യപ്പെടുത്തി പാർട്ടിക്കൊപ്പം കൊണ്ടുവരാനുള്ള ശ്രമത്തിൽ സിപിഎം വേണ്ടത്ര വിജയിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമെന്തെന്നും ചില വീഴ്ചകളുണ്ടായിരുന്നിട്ടും ഇത്രയും നല്ല ഭരണമുണ്ടായിരുന്ന സാഹചര്യത്തിൽ എന്തുകൊണ്ടാണ് ജനങ്ങൾ എതിരായതെന്നും കഴിഞ്ഞ മൂന്ന് മാസമായി പാർട്ടിയുടെ എല്ലാ തലങ്ങളിലും ചർച്ച ചെയ്തതായി തോമസ് ഐസക്ക് പറഞ്ഞു. പാർട്ടി അടിത്തട്ട് വരെയും ഇക്കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ, ഭരണ, സംഘടനാ തലങ്ങളിൽ സംഭവിച്ച വീഴ്ചകൾ എന്തൊക്കെയാണെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടെന്നും അവ ആവർത്തിക്കാതിരിക്കാനും ദൗർബല്യങ്ങൾ മറികടക്കാനും ആവശ്യമായ പ്രവർത്തന പരിപാടിക്ക് രൂപം നൽകാനുമാണ് വിശാല സംസ്ഥാന സമിതി യോഗം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ബോധ്യപ്പെടുത്തി പാർട്ടിക്കൊപ്പം കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടതിന്റെ കാരണങ്ങൾ പാർട്ടി തന്നെ പരിശോധിച്ച രേഖയാണിതെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. നേതൃത്വത്തിലെ വീഴ്ചകളും താഴെത്തട്ടിലെ സംഘടനാ ദൗർബല്യങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താൻ നേരത്തെ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും തന്നെ തിരുത്തണമെങ്കിൽ പ്രമേയവും തിരുത്തേണ്ടിവരുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകണമെന്നും പാർട്ടിയെ ശക്തിപ്പെടുത്തി 2029ൽ എൽഡിഎഫ് വിജയിക്കുന്ന കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.






