ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി യുടെ ജൂലൈയിലെ പ്രതിഷേധങ്ങളിൽ പങ്കെടുത്ത 14കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ കടുത്ത നിലപാട് സ്വീകരിച്ച് സുപ്രീം കോടതി. ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകുന്ന ഇരയെയോ കുടുംബത്തെയോ ഭീഷണിപ്പെടുത്താനോ സമ്മർദത്തിലാക്കാനോ ആരെയും അനുവദിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ബിജെപിയുടെ സ്വയം പ്രഖ്യാപിത പ്രവർത്തകനായ ഹിന്ദുത്വ ആക്ടിവിസ്റ്റ് സ്വതന്ത്ര ഭാർദ്വാജിനെതിരെ പെൺകുട്ടി എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ തനിക്കും കുടുംബത്തിനും നേരെ പീഡനവും ഭീഷണിയും ഉണ്ടായെന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും പെൺകുട്ടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സിജെപി പ്രതിഷേധത്തിനിടെ പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചുവെന്ന് ഭാർദ്വാജ് ഒരു വീഡിയോയിൽ അവകാശപ്പെട്ടിരുന്നു.
കുട്ടിക്കെതിരെ അക്രമം നടന്നിട്ടും പ്രതികൾ സ്വതന്ത്രമായി നടക്കുകയും ക്രിമിനൽ നടപടി തുടരാതിരിക്കാൻ കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടെങ്കിൽ അത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. “ഇത്തരം കാര്യങ്ങൾ നിസാരമായി കാണാനാകില്ല. ആരെയും സംരക്ഷിക്കരുത്. കുട്ടിക്കെതിരായ അക്രമം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, പ്രതികൾ സ്വതന്ത്രമായി സഞ്ചരിക്കുകയും ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകാതിരിക്കാൻ കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം ഗൗരവമായി കാണണം,” ബെഞ്ച് പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്തിനൊപ്പം ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചിയും വി. മോഹനയും അടങ്ങുന്ന ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
സെപ്റ്റംബർ അഞ്ചിന് ഡൽഹി പൊലീസ് സ്വതന്ത്ര ഭാർദ്വാജിനെതിരായ എഫ്ഐആറിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമമായ SC/ST (Prevention of Atrocities) Act-ലെ വ്യവസ്ഥകളും ക്രിമിനൽ ഭീഷണിപ്പെടുത്തലുമായി ബന്ധപ്പെട്ട വകുപ്പുകളും ഉൾപ്പെടുത്തിയിരുന്നു. ജൂലൈയിൽ സിജെപി പ്രതിഷേധത്തിനിടെ പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചെന്ന ആരോപണത്തിലാണ് നടപടി.
ഭാർദ്വാജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിജെപി പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് ബുലന്ദ്ശഹറിൽ നിന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ജൂലൈ 20ലെ പ്രതിഷേധത്തിനിടെ പെൺകുട്ടിയുടെ പിതാവിന്റെ “തലയോട്ടി തകർത്തു” എന്നും രാഷ്ട്രീയ ബന്ധങ്ങളുടെ സഹായത്തോടെയാണ് അറസ്റ്റ് ഒഴിവാക്കിയതെന്നും ഭാർദ്വാജ് ഒരു അഭിമുഖത്തിൽ അവകാശപ്പെട്ടതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു.
കേസിൽ ആരോപണവിധേയനായ വ്യക്തിക്കൊപ്പമുണ്ടായിരുന്നവരിൽ ചിലർ ആക്രമണത്തിൽ പങ്കെടുത്തതായി വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നിട്ടും അവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പെൺകുട്ടിക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് അഭിഭാഷകൻ സുപ്രീം കോടതിയിൽ ആരോപിച്ചു. ഇത് സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവിനും വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെൺകുട്ടിയുടെ വീടിന് നേരെ കല്ലേറുണ്ടായതായി വ്യക്തമാക്കുന്ന വീഡിയോയും കോടതിയിൽ രേഖയായി സമർപ്പിക്കാമെന്ന് അഭിഭാഷകൻ അറിയിച്ചു. വിഷയത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച ഉന്നതതല സമിതിക്ക് നടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നും അതിനിടെ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നീട് സമിതിയുടെ റിപ്പോർട്ടിലൂടെ ആ നഷ്ടം പരിഹരിക്കാനാകില്ലെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
ഇതിന് മറുപടിയായി, കുട്ടിക്കെതിരെ അക്രമം നടത്തിയ സാമൂഹികവിരുദ്ധർ സ്വതന്ത്രമായി സഞ്ചരിക്കുകയും കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിൽ അത് ഗൗരവമുള്ള വിഷയമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പെൺകുട്ടി നൽകിയ എഫ്ഐആറിൽ ആവശ്യമായ നടപടി ഉറപ്പാക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീം കോടതി നിർദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി, ഉത്തർപ്രദേശ് സർക്കാരുകളോട് റിപ്പോർട്ടും കോടതി തേടി.






