കൊൽക്കത്ത: ദുർഗാപൂജ കാലത്ത് ബംഗാളികൾ മാംസാഹാരങ്ങൾ ഒഴിവാക്കണമെന്ന ബാഗേശ്വർ ധാം മേധാവി ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ ആഹ്വാനത്തിനെതിരെ പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ശമിക് ഭട്ടാചാര്യ. ദുർഗാപൂജ പോലുള്ള സാംസ്കാരിക ആഘോഷത്തിനിടെ ബംഗാളികൾ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാൻ ധീരേന്ദ്ര ശാസ്ത്രിക്ക് അവകാശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബംഗാളിൽ ശക്തമായ രാഷ്ട്രീയ- സാംസ്കാരിക വിവാദമാണ് ഉയർന്നിരിക്കുന്നത്.
ഞായറാഴ്ച ഹൗറയിൽ നടത്തിയ ആത്മീയ പ്രഭാഷണത്തിനിടെയാണ് ധീരേന്ദ്ര ശാസ്ത്രി ദുർഗാപൂജയുമായി ബന്ധപ്പെട്ട ഭക്ഷണരീതികളെക്കുറിച്ച് പ്രതികരിച്ചത്. ദുർഗാപ്രതിമകൾക്ക് സമീപം ഉത്സവകാലത്ത് മാംസം വിൽക്കുന്നത് ഒഴിവാക്കണമെന്നും ബംഗാളിലെ ഹിന്ദുക്കൾ നവരാത്രി ആചരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുർഗാദേവിയുടെ വിഗ്രഹം വീട്ടിലോ, സമീപ പ്രദേശത്തോ സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യത്തിലും ഭക്തിയോടെയും ആചാരാനുഷ്ഠാനങ്ങൾ പാലിച്ചും ദേവിയെ ആരാധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ദുർഗാപൂജ കാലത്ത് ബംഗാളിൽ മാംസവും മദ്യവും വിൽക്കുന്ന കടകൾ അടച്ചിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുർഗാപൂജ സമയത്ത് അമിഷഭക്ഷണം കഴിക്കുന്നവരെ ‘അപവിത്രർ’ എന്ന തരത്തിലായിരുന്നു ശാസ്ത്രിയുടെ പരാമർശം.
ഇതാണ് ബംഗാളിൽ വലിയ പ്രതിഷേധത്തിനും ചർച്ചകൾക്കും വഴിവെച്ചത്. ബംഗാളികളുടെ ദീർഘകാല ഭക്ഷണശീലങ്ങളെയും സാംസ്കാരിക പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്നതാണ് ശാസ്ത്രിയുടെ പ്രസ്താവനയെന്ന വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഉയർന്നത്. ദുർഗാപൂജയുമായി ബന്ധപ്പെട്ട ബംഗാളി പാരമ്പര്യത്തിൽ മത്സ്യവും മാംസവും ഉൾപ്പെടുന്ന ഭക്ഷണരീതികൾക്ക് വലിയ സ്ഥാനമുണ്ടെന്നും പലരും ചൂണ്ടിക്കാട്ടി.
വിവാദത്തിനിടെ ശമിക് ഭട്ടാചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ നിലപാട് തള്ളി. ബാഗേശ്വർ ബാബ മറ്റൊരു ‘ലോകത്തിൽ’ നിന്നുള്ള ആളാണെന്നും ബംഗാളിലെ ജനങ്ങൾ എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്ന് തീരുമാനിക്കാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.
“ബംഗാളികൾ മത്സ്യവും മാംസവും കഴിക്കും. ബംഗാളികൾ എന്ത് കഴിക്കണമെന്ന് ബാഗേശ്വർ ബാബയ്ക്ക് തീരുമാനിക്കാനാവില്ല. സ്വാമി വിവേകാനന്ദൻ പോലും ബംഗാളികളുടെ മത്സ്യ-മാംസ ഭക്ഷണത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ബാഗേശ്വർ ബാബയോട് ഞങ്ങൾക്ക് വലിയ ബഹുമാനമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പരാമർശത്തിൽ ബംഗാളികൾ ആശങ്കപ്പെടേണ്ടതില്ല,” എന്നായിരുന്നു ഭട്ടാചാര്യയുടെ പ്രതികരണം.
അതേസമയം ബിജെപിക്കുള്ളിൽ നിന്നുതന്നെ ശാസ്ത്രിയുടെ നിലപാടിനോട് അകലം പാലിക്കുന്ന പ്രതികരണങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബംഗാളിന്റെ പ്രാദേശിക സംസ്കാരത്തിലും ഭക്ഷണരീതികളിലും പുറത്തുനിന്നുള്ള നിർദേശങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന നിലപാടാണ് പാർട്ടിയിലെ ചില നേതാക്കളും സ്വീകരിച്ചിരിക്കുന്നത്.
ഇതിനിടെ, പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസും കോൺഗ്രസും വിഷയത്തിൽ ബിജെപിക്കെതിരെ രംഗത്തെത്തി. പുറത്തുനിന്നെത്തുന്ന ഒരു മതപ്രഭാഷകന് ബംഗാളികളുടെ ജീവിതരീതിയും ഭക്ഷണശീലങ്ങളും തീരുമാനിക്കാൻ കഴിയില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ് പ്രതികരിച്ചത്.
ദുർഗാപൂജാ കമ്മിറ്റികൾ അവരുടെ പ്രദേശത്തെ ജനങ്ങളുടെ ആചാരങ്ങളും ഇഷ്ടങ്ങളും അനുസരിച്ചാണ് ആഘോഷങ്ങൾ നടത്തുകയെന്നും, പൂജാ ചട്ടങ്ങൾ പാലിക്കേണ്ടത് കമ്മിറ്റികളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവ് സുമൻ റോയ് ചൗധരിയും ശാസ്ത്രിയുടെ നിർദേശത്തെ വിമർശിച്ചു. ദുർഗാപൂജ സമയത്ത് ബംഗാളികൾ എന്ത് കഴിക്കണമെന്ന് ഒരു ബിജെപി മതപ്രഭാഷകനും തീരുമാനിക്കില്ലെന്നും അത്തരമൊരു നിർദേശം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, ദുർഗാപൂജ പന്തലുകൾക്ക് സമീപം മാംസാഹാരം ഒഴിവാക്കണമെന്ന ആവശ്യം നേരത്തെയും ഉയർന്നിരുന്നു. വിശ്വഹിന്ദു പരിഷത്ത് ഓഗസ്റ്റ് 26ന് പുറത്തിറക്കിയ നിർദേശത്തിലും പൂജാ പന്തലുകളുടെ പരിസരത്ത് മാംസാഹാരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ബംഗാളിന്റെ ഭക്ഷണസംസ്കാരവും മതാചാരങ്ങളും സംബന്ധിച്ച വിവാദം കൂടുതൽ ശക്തമായിരിക്കുകയാണ്.
`






