കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ ക്രൈസ്തവ പ്രാർഥനാ യോഗങ്ങൾക്കും വീടുകളിലെ മതപരമായ കൂടിച്ചേരലുകൾക്കും നേരെ തുടർച്ചയായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വീട്ടുപ്രാർഥനകളും വീടുകളിലെ സന്ദർശനങ്ങളും താൽക്കാലികമായി നിർത്തിവച്ച് ക്രൈസ്തവ സംഘടനകൾ. ഹൗറയിലെ ഉലുബേരിയയിൽ ഒരാഴ്ചയ്ക്കുമുമ്പ് പ്രാർഥനാ യോഗത്തിനിടെ നടന്ന ആക്രമണത്തിൽ പാസ്റ്ററെയും വിശ്വാസികളെയും പോലീസ് ഇടപെട്ടാണ് രക്ഷപ്പെടുത്തിയത്.
പശ്ചിമ ബംഗാളിലെ പുര്‍ബ ബർധമാൻ ജില്ലയിൽ ശവസംസ്കാര ചടങ്ങ് തടസപ്പെടുത്തിയതായും ദക്ഷിണ 24 പർഗാനാസിലെ സുഭാഷ്ഗ്രാമിൽ നിർമാണത്തിലിരുന്ന പള്ളി ജൂലൈ 5ന് ആക്രമിച്ച് നശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഓഗസ്റ്റ് 23ന് ഉലുബേരിയയിൽ ഒരു വീട്ടിൽ ഞായറാഴ്ച പ്രാർഥന നടക്കുന്നതിനിടെയാണ് ആൾക്കൂട്ടം അതിക്രമിച്ച് കയറിയത്. നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന് ആരോപിച്ചാണ് സംഘം ആക്രമണം നടത്തിയതെന്നാണ് പരാതി. പ്രാർഥനയിൽ പങ്കെടുത്തവരെ മർദിക്കുകയും വീടിനുള്ളിലെ സാധനങ്ങൾ തകർക്കുകയും ചെയ്തു.
ഏകദേശം 60 പേർ പങ്കെടുത്തിരുന്ന പ്രാർഥനാ യോഗമാണ് ആക്രമിക്കപ്പെട്ടതെന്ന് പാസ്റ്റർ മിഥുൻ ഹസ്റ പറഞ്ഞു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ മുദ്രാവാക്യങ്ങളുമായി ആൾക്കൂട്ടം വീട്ടിലേക്ക് ഇരച്ചുകയറുകയും തന്നെ ഉൾപ്പെടെയുള്ളവരെ മർദിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. സൗണ്ട് സിസ്റ്റം, പോഡിയം, മേശകൾ, കസേരകൾ, ഫാനുകൾ എന്നിവ സംഘം തകർത്തതായും സ്ത്രീകളും പുരുഷന്മാരും ആക്രമിക്കപ്പെട്ടതായും പാസ്റ്റർ ആരോപിച്ചു.
പോലീസ് എത്തിയാണ് പാസ്റ്ററെയും മറ്റുള്ളവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും അതിനുശേഷം പ്രദേശത്ത് ഹൗസ് പ്രെയർ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതി ലഭിച്ചതായി ഹൗറ റൂറൽ എസ്.പി അമിത് വർമ്മ സ്ഥിരീകരിച്ചു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബംഗിയ ക്രിസ്റ്റിയ പരിസേവ (ബംഗാൾ ക്രിസ്ത്യൻ കൗൺസിൽ) സ്ഥാപകൻ ഹെറോഡ് മുല്ലിക് പറഞ്ഞു. അടുത്തിടെ സമാനമായ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും ഭയന്നിരിക്കുന്ന ഇരകൾക്ക് നിയമസഹായം നൽകിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 30നും ഹൗറയിലെ ജഗത്ബല്ലവ്പുരിലും നോർത്ത് 24 പർഗാനാസിലെ ഹിംഗൽഗഞ്ചിലും ഹൗസ് പ്രെയറിനിടെ സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 14ന് പുര്‍ബ ബർധമാനിലെ സഹനഗറിലുള്ള സെന്റ് ക്ലാരറ്റ് പള്ളിയിലും സംഘർഷമുണ്ടായി. ശവസംസ്കാര ചടങ്ങ് തടസപ്പെടുത്തുകയും സംസ്കാരത്തിൽ പങ്കെടുക്കാനെത്തിയവരെ ആക്രമിക്കുകയും ചെയ്തതായി ആരോപണമുണ്ട്. സംസ്കാരത്തിനായി ഉപയോഗിച്ച സ്ഥലത്തിന്റെ രേഖകൾ കാണണമെന്ന് ആൾക്കൂട്ടം ആവശ്യപ്പെട്ടതായി പാരിഷ് പുരോഹിതൻ ഫാദർ സാമുവൽ ഹെംബ്രോം പറഞ്ഞു. രേഖകൾ പള്ളിയിൽനിന്ന് എത്തിക്കാൻ സമയം ആവശ്യപ്പെട്ടെങ്കിലും സംഘം സംസ്കാരം അനുവദിച്ചില്ല. ഇതിനകം കുഴിയിലിറക്കിയ മൃതദേഹം പോലും പുറത്തെടുത്തതായും തുടർന്ന് ബർധമാൻ നഗരത്തിലെ മറ്റൊരു സെമിത്തേരിയിലേക്ക് മൃതദേഹം കൊണ്ടുപോയി സംസ്കരിക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ എസ്.പിക്കും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർക്കും ഇ-മെയിൽ വഴി പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഫാദർ ആരോപിച്ചു.
എന്നാൽ മരിച്ച സ്ത്രീ പ്രദേശവാസിയല്ലായിരുന്നുവെന്നും അതിനാലാണ് നാട്ടുകാർ സംസ്കാരത്തെ എതിർത്തതെന്നും പുര്‍ബ ബർധമാൻ എസ്.പി പുഷ്പ പറഞ്ഞു. സംസ്കാരം നടന്ന ഭൂമി സെമിത്തേരിയല്ല, സ്വകാര്യ ഭൂമിയാണെന്നും നാട്ടുകാർ ആരോപിച്ചിട്ടുണ്ടെന്നും ഭൂമിയുടെ രേഖകൾ പരിശോധിച്ചുവരികയാണെന്നും അവർ വ്യക്തമാക്കി. സംസ്കാരത്തിനെത്തിയവരെ ആക്രമിച്ചോ എന്ന കാര്യത്തിൽ പ്രാദേശിക പോലീസ് സ്റ്റേഷനിൽനിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും എസ്.പി പറഞ്ഞു.
ഓഗസ്റ്റ് 25ന് ഹൗറയിലെ ഘുസുരിയിൽ ഒരു വീട്ടിൽ നടന്ന പ്രാർഥനാ യോഗത്തിനും നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. സമൂഹത്തിലെ ചിലർക്ക് മർദനമേറ്റെന്നും ചിലർക്ക് പരുക്കേറ്റെന്നും ചർച്ച് ഓഫ് ദ ഗ്രേസ് പുരോഹിതൻ ഫാദർ സുരജ് സരോജ് പറഞ്ഞു. ആൾക്കൂട്ടത്തെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം കാത്തിരുത്തിയ ശേഷം പള്ളി, ഫണ്ട്, രേഖകൾ എന്നിവയെക്കുറിച്ച് പോലീസ് ചോദ്യം ചെയ്തതായും സരോജ് ആരോപിച്ചു. തുടർന്ന് പരാതി നൽകേണ്ടെന്നും പ്രദേശത്തെ എല്ലാ ഹൗസ് പ്രെയറുകളും സന്ദർശനങ്ങളും നിർത്തിവയ്ക്കാനും തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 26ന് പുര്‍ബ മേദിനിപുരിലെ ചെക്ക് മൈൽപോസ്റ്റ് ഗ്രാമത്തിലും സമാനമായ സംഭവമുണ്ടായതായി പാസ്റ്റർ ജോയ് സുത്രധർ പറഞ്ഞു. വീട്ടിൽ പ്രാർഥനാ യോഗം നടക്കുന്നതിനിടെ ആൾക്കൂട്ടം എത്തി തന്നെ മർദിക്കുകയും ഭാര്യയെ ആക്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. തുടർന്ന് ഇരുവരെയും പോലീസ് സ്റ്റേഷനിലെത്തിച്ചതായും അദ്ദേഹം പറഞ്ഞു.
നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് സംഘം മുദ്രാവാക്യം വിളിച്ചിരുന്നതായും അഭിഭാഷകരുടെ സഹായത്തോടെയാണ് പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാനായതെന്നും പാസ്റ്റർ പറഞ്ഞു. ഭയം കാരണം ആദ്യം പരാതി നൽകിയില്ലെന്നും പിന്നീട് ഇ-മെയിൽ വഴി പോലീസിൽ പരാതി നൽകിയെന്നും ഹെറോഡ് മുല്ലിക് വ്യക്തമാക്കി.
ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഹിന്ദുത്വ സംഘടനയായ സിംഹ ബാഹിനിയുടെ പ്രസിഡന്റ് ദേബ്ദത്ത മാജി ആരോപണങ്ങൾ നിഷേധിച്ചില്ല. ഉലുബേരിയ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പണത്തിന്റെ വാഗ്ദാനം നൽകി നിർബന്ധിത മതപരിവർത്തനം വ്യാപകമാണെന്നും അതിനെതിരെയാണ് തങ്ങൾ പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പ്രാർഥന നടത്തുന്നത് ഓരോ വ്യക്തിയുടെയും മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് പശ്ചിമ ബംഗാൾ ഗോത്രവികസന-ന്യൂനപക്ഷകാര്യ മന്ത്രി ക്ഷുദിറാം ടുഡു പറഞ്ഞു. വ്യക്തികളുടെ വിശ്വാസങ്ങളിൽ ഇടപെടുന്നത് സർക്കാരിന്റെ നയമല്ലെന്നും നിർബന്ധിത മതപരിവർത്തനം നടന്നിട്ടുണ്ടെങ്കിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മതം ആചരിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും അത് ഉറപ്പാക്കാൻ ഇടതുപക്ഷം പോരാടുമെന്നും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു. അതേസമയം, ഭീതിയുടെ രാഷ്ട്രീയം നടത്തുകയാണ് ബിജെപിയെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് പ്രദീപ്ത മുഖർജി ആരോപിച്ചു. സംഭവങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും ബിജെപി രാജ്യസഭാ എംപി രാഹുൽ സിൻഹ പറഞ്ഞു.






