ഭോപ്പാൽ: മധ്യപ്രദേശിലെ രേവയിൽ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ 25കാരിയായ യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് യുവതി ആശുപത്രിയിൽ കരഞ്ഞും നിലവിളിച്ചും ബന്ധുക്കളോട് തന്നെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം കൂടുതൽ വിവാദമായത്. അതേസമയം യുവതിയുടേയും കുഞ്ഞിന്റേയും മരണശേഷം ചികിത്സയിൽ പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ ഡോക്ടർമാരുടെ ഭാഗത്ത് ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്നും മെഡിക്കൽ പ്രോട്ടോക്കോൾ അനുസരിച്ചാണ് ചികിത്സ നൽകിയതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ രണ്ട് നഴ്സിങ് ഓഫീസർമാരെ സസ്പെൻഡ് ചെയ്യുകയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
രേവ ജില്ലയിലെ ഹത്വ സ്വദേശിനിയായ കൽപന മിശ്ര(25) പ്രസവത്തെ തുടർന്ന് മരിച്ചത് ആദ്യ കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന കൽപനയെ പ്രസവത്തിനായി ഓഗസ്റ്റ് 25-ന് രാത്രിയിലാണ് സഞ്ജയ് ഗാന്ധി-ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കുടുംബം പറയുന്നു. ഓഗസ്റ്റ് 26 രാത്രി ഏകദേശം 8.30ഓടെ സിസേറിയൻ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകി. എന്നാൽ പ്രസവത്തിന് പിന്നാലെ കൽപനയും കുഞ്ഞും മരിക്കുകയായിരുന്നു.
മരണത്തിന് മുമ്പ് കൽപന ആശുപത്രിയിലെ വനിതാ വാർഡിൽ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പുറത്തുവന്ന വീഡിയോയിൽ കാണാം. കരഞ്ഞും നിലവിളിച്ചും ബന്ധുക്കളുടെ അടുത്തേക്ക് എത്താൻ ശ്രമിക്കുന്ന യുവതിയെ നഴ്സിങ് ജീവനക്കാർ തടയുന്നതും ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ, “ഇത്തരത്തിലുള്ള ചികിത്സ തുടരുകയാണെങ്കിൽ ഇവർ എന്നെ കൊല്ലും” എന്ന് കൽപന അമ്മയോട് പറയുന്നതായി വീഡിയോയിൽ കേൾക്കാം. “ഞാൻ രക്ഷപ്പെടില്ല, ദയവായി എന്നെ രക്ഷിക്കണം, എന്റെ ജീവൻ അപകടത്തിലാണ്” എന്നും യുവതി അപേക്ഷിക്കുന്നുണ്ട്.
വീഡിയോയിൽ കൽപന കരഞ്ഞുകൊണ്ട് ആശുപത്രിയിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതും ബന്ധുക്കളുടെ അടുത്തേക്ക് എത്താൻ ശ്രമിക്കുന്നതും കാണാം. നഴ്സിങ് ജീവനക്കാർ അവരെ തടയുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ ഒരു ജീവനക്കാരൻ കൽപനയോട് “നിനക്ക് ഭ്രാന്തായോ?” എന്ന രീതിയിൽ ചോദിക്കുന്നതായും കുടുംബം ചൂണ്ടിക്കാട്ടുന്നു. ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി യുവതി കരയുന്നതും വീഡിയോയിൽ കാണാം.
അതേസമയം അപ്പോഴേ കൽപനയുടെ ആരോഗ്യനില പ്രസവത്തിനിടെ വഷളായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. യുവതിയുടെ പിതാവ് രാംശരൺ മിശ്ര, മകളെ പരിശോധിക്കാനും ആരോഗ്യനില നിരീക്ഷിക്കാനും ഡോക്ടർമാരോട് പലതവണ ആവശ്യപ്പെട്ടെങ്കിലും കാര്യമായ ശ്രദ്ധ ലഭിച്ചില്ലെന്ന് ആരോപിച്ചു. സമയബന്ധിതമായി ആവശ്യമായ ചികിത്സ ലഭിക്കാതിരുന്നതാണ് ആരോഗ്യനില കൂടുതൽ വഷളാകാൻ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.
മകളുടെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും ജീവനക്കാരെയും സസ്പെൻഡ് ചെയ്യണമെന്നും രാംശരൺ മിശ്ര ആവശ്യപ്പെട്ടു. കൽപന തന്റെ ഏക മകളായിരുന്നെന്നും മകളുടെ വിവാഹത്തിനായി 15 ലക്ഷം രൂപ വിലവരുന്ന ഭൂമി വിറ്റിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കാതെ മൃതദേഹ പരിശോധന നടത്താൻ അനുവദിക്കില്ലെന്നും കുടുംബം നിലപാടെടുത്തു.
അനസ്തേഷ്യ നൽകിയതിന് ശേഷം കൽപനയ്ക്ക് ബോധം തിരിച്ചുകിട്ടിയില്ലെന്നതാണ് കുടുംബം ഉന്നയിക്കുന്ന മറ്റൊരു പ്രധാന ആരോപണം. അനസ്തേഷ്യയുടെ അമിത ഡോസ് മരണത്തിന് കാരണമായിട്ടുണ്ടാകാമെന്ന സംശയവും ബന്ധുക്കൾ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ.
മരണവാർത്ത പുറത്തുവന്നതോടെ ബന്ധുക്കൾ ആശുപത്രിയുടെ പ്രധാന കവാടത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച് ക്രിമിനൽ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഏകദേശം നാല് മണിക്കൂറോളം ആശുപത്രിയിൽ സംഘർഷാവസ്ഥ നിലനിന്നു. ആദ്യം പോസ്റ്റ്മോർട്ടത്തിനും കുടുംബം അനുമതി നൽകിയില്ല.
തുടർന്ന് ആശുപത്രി ഡീൻ ഡോ. സുനിൽ അഗർവാളും ആശുപത്രി സൂപ്രണ്ട് ഡോ. രാഹുൽ മിശ്രയും സ്ഥലത്തെത്തി. ആശുപത്രി അധികൃതരും കുടുംബാംഗങ്ങളും തമ്മിൽ ഏകദേശം രണ്ട് മണിക്കൂറോളം അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. തുടർന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പോസ്റ്റ്മോർട്ടം നടത്താൻ ധാരണയായി. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്സിങ് ഓഫീസർമാരായ സാധന വർമ്മ, സീമ മുജാൽഡെ എന്നിവരെ പ്രാഥമികമായി സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ മുഴുവൻ വശങ്ങളും പരിശോധിക്കുന്നതിനായി ഉന്നതതല അന്വേഷണ സമിതിയെയും നിയോഗിച്ചു. അന്വേഷണത്തിൽ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച കണ്ടെത്തിയാൽ തുടർനടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
സംഭവം അതീവ ദുഃഖകരമാണെന്ന് ഡീൻ ഡോ. സുനിൽ അഗർവാൾ പ്രതികരിച്ചു. കുടുംബം ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുമെന്നും കൽപനയ്ക്ക് അനസ്തേഷ്യ നൽകിയതിന് ശേഷം ബോധം തിരിച്ചുകിട്ടാത്തതിന്റെ കാരണം അന്വേഷണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
അതേസമയം, ഡോക്ടർമാരുടെ ഭാഗത്ത് ചികിത്സാപ്പിഴവ് ഉണ്ടായെന്ന ആരോപണം ആശുപത്രി സൂപ്രണ്ട് ഡോ. രാഹുൽ മിശ്ര നിഷേധിച്ചു. യുവതിക്ക് മെഡിക്കൽ പ്രോട്ടോക്കോൾ അനുസരിച്ചാണ് ചികിത്സ നൽകിയതെന്നും ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കുടുംബം ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൽപനയുടെ മരണത്തോടെ മധ്യപ്രദേശിലെ സർക്കാർ ആരോഗ്യ സംവിധാനത്തിലെ ജീവനക്കാരുടെ ക്ഷാമവും വീണ്ടും ചർച്ചയാകുകയാണ്. 2025-26ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്തെ അനുവദിച്ചിട്ടുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർ തസ്തികകളിൽ 72 ശതമാനത്തിലധികവും ഒഴിഞ്ഞുകിടക്കുകയാണ്. ആകെ 5,443 സ്പെഷ്യലിസ്റ്റ് തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 1,495 എണ്ണം മാത്രമാണ് നിലവിൽ നികത്തിയിരിക്കുന്നത്. 3,948 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു.
മെഡിക്കൽ ഓഫീസർ തസ്തികകളിലും സ്ഥിതി വ്യത്യസ്തമല്ല. 6,513 തസ്തികകൾ അനുവദിച്ചിട്ടുള്ളതിൽ 2,689 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. അതായത് അനുവദിച്ചിട്ടുള്ള മെഡിക്കൽ ഓഫീസർ തസ്തികകളിൽ നാലിലൊന്നിലധികമല്ല, പത്തിൽ നാല് തസ്തികകളിലധികമാണ് നിലവിൽ ഒഴിവുള്ളത്.
“Mom, please save me… I won’t survive, they will kill me.” This was reportedly the last video of 9-month pregnant Kalpana Mishra at Rewa’s Sanjay Gandhi Hospital. Hours later, both her unborn baby and she tragically died. 💔 pic.twitter.com/v72sp8GTP6
— NEUTRAL INDIA (@_neutralindia) August 29, 2026






