കാഠ്മണ്ഡു: നേപ്പാളിൽ വൻ നാശം വിതച്ച പ്രളയത്തിനിടെ ഒഴുകിപ്പോയ ബാങ്കിന്റെ സേഫ് പൊളിച്ച് അകത്തുണ്ടായിരുന്ന പണം കവർന്ന സംഭവത്തിൽ 29 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സേഫിൽ നിന്ന് കണ്ടെടുത്ത ഏകദേശം 92,68,505 നേപ്പാൾ രൂപയാണ് പ്രതികളിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. ഇത് ഏകദേശം ഇന്ത്യൻ രൂപയിൽ ഏകദേശം 57 ലക്ഷം രൂപ വരും.
സെപ്റ്റംബർ 10ന് റസുവ ജില്ലയിലെ ഭോട്ടെകോശി മേഖലയിലുണ്ടായ ശക്തമായ പ്രളയത്തിലാണ് ബാങ്കിന്റെ സേഫ് ഒഴുകിപ്പോയത്. പിന്നീട് ധാദിങ് ജില്ലയിലെ ഗൽച്ചി റൂറൽ മുനിസിപ്പാലിറ്റി നാലാം വാർഡിലെ ബെൽഖുഖോലക്ക് സമീപം ത്രിശൂലി നദിയിൽ നിന്നാണ് സേഫ് കണ്ടെത്തിയത്.
സെപ്റ്റംബർ 12ന് പ്രദേശവാസികൾ സേഫ് പൊളിച്ച് അതിനുള്ളിലെ പണം എടുത്തതായി ധാദിങ് പോലീസിന് വിവരം ലഭിച്ചു. പിന്നാലെ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയിൽ 29 പേരെ കസ്റ്റഡിയിലെടുക്കുകയും ഇവരുടെ കൈവശത്തുനിന്ന് 92,68,505 നേപ്പാൾ രൂപ കണ്ടെത്തുകയും ചെയ്തു.
കസ്റ്റഡിയിലെടുത്തവരിൽ ഭൂരിഭാഗവും ഗൽച്ചി-4ലെ മാസ്റ്റർ മേഖലയിലുള്ളവരാണ്. ഗൽച്ചി-6ലെ ആദംഗട്ടിൽ നിന്നും സിദ്ധലേഖ്-7ലെ ആദംതാറിൽ നിന്നുമുള്ളവരും സംഘത്തിലുണ്ട്. ചിലർ ചിത്വാൻ, പർസ ജില്ലകളിൽ നിന്നുള്ളവരാണെങ്കിലും നിലവിൽ ധാദിങ്ങിലാണ് താമസിക്കുന്നത്. 19നും 49നും ഇടയിൽ പ്രായമുള്ളവരാണ് കസ്റ്റഡിയിലുള്ളത്.
കണ്ടെടുത്ത പണത്തിന്റെ ഉറവിടം സംബന്ധിച്ചും സേഫിൽ ഉണ്ടായിരുന്ന യഥാർത്ഥ തുക എത്രയാണെന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ഇതിനിടെ നേപ്പാളിൽ പ്രളയവുമായി ബന്ധപ്പെട്ട മറ്റൊരു ഞെട്ടിക്കുന്ന മോഷണക്കേസിലും രണ്ട് പേർ അറസ്റ്റിലായി. നാരായണി നദിയിൽ പ്രളയത്തിൽ ഒഴുകിപ്പോയ ഒരു സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണ കമ്മലുകൾ മോഷ്ടിച്ചെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ നീക്കം ചെയ്യുന്നതായി തോന്നിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പോലീസ് നടപടി.
അതേസമയം, നേപ്പാളിലെ പ്രളയദുരന്തത്തിലെ മരണസംഖ്യയും കാണാതായവരുടെ എണ്ണവും കുത്തനെ ഉയർന്നിരിക്കുകയാണ്. ശനിയാഴ്ച പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 626 പേരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. 2,426 പേരെയാണ് നിലവിൽ കാണാതായതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി പുറത്തുവിട്ട കണക്കിൽ കാണാതായ നേപ്പാൾ പൗരന്മാരുടെ എണ്ണം 1,924 ആയിരുന്നു. പുതിയ കണക്കിൽ ഇത് 2,426 ആയി ഉയർന്നു. അതേസമയം കാണാതായ വിദേശ പൗരന്മാരുടെ എണ്ണം 517 ആയി തുടരുകയാണ്.






