തിരുവനന്തപുരം: മന്തിക്കടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാമത് ചോറ് ചോദിച്ചതിന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ മർദിച്ചതായി പരാതി. കഴക്കൂട്ടം ‘ക്യാപ്പിറ്റൽ മന്തി’ എന്ന ഹോട്ടലിലാണ് ഹോട്ടൽ ഉടമയും തൊഴിലാളികളും നാലംഗ വിദ്യാർഥി സംഘവും തമ്മിൽ സംഘർഷമുണ്ടായത്. ആക്രമണത്തിൽ മർദനമേറ്റ കുട്ടികൾക്ക് തലയ്ക്കും ദേഹത്തും ഉൾപ്പെടെ പരുക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടയുടമയെയും ജീവനക്കാരെയും പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം രണ്ടാമത് മന്തി ചോറ് ചോദിച്ചതാണ് തർക്കങ്ങൾക്ക് കാരണം. രണ്ടാമത് ചോറ് ചോദിച്ചപ്പോൾ ഹോട്ടലുകാർ തരില്ലെന്ന് പറയുകയും തങ്ങൾ പൈസ കൊടുത്ത് വാങ്ങാമെന്ന് കുട്ടികൾ പറഞ്ഞിട്ടും ചോറില്ലെന്ന് പറഞ്ഞ് ഇവരെ പുറത്താക്കുകയും ചെയ്തെന്നാണ് പരാതി.
ഇചോടെ ഇതിനെച്ചൊല്ലി ഹോട്ടൽ ജീവനക്കാരും വിദ്യാർഥികളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടർന്ന് ജീവനക്കാർ കുട്ടികളെ മർദിക്കുകയുമായിരുന്നു. ഹോട്ടലിലെ ജീവനക്കാരും പുറത്തുനിന്നു വിളിച്ചുവരുത്തിയ ആളുകളും ഉൾപ്പെടെ ഇരുപതോളം പേർ ചേർന്നാണ് കുട്ടികളെ ഉപദ്രവിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പേട്ട പോലീസ് അറിയിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് അറിയിച്ചു.






