മുസഫർനഗർ: ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി. ഷാംലി ജില്ലയിലെ ജിമ്മിന് പുറത്ത് ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ജിമ്മിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ രണ്ട് ബൈക്കുകളിലെത്തിയ അക്രമികൾ അങ്കിത് ബല്യാനെതിരെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. ഇയാൾക്കു നേരെ 18 റൗണ്ട് വെടിയുതിർത്തതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. വെടിയേറ്റ അങ്കിത് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തലയ്ക്കും വയറിനുമാണ് വെടിയേറ്റത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചതായി സൂപ്രണ്ടന്റ് ഓഫ് പോലീസ് എം.പി. സിങ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. അങ്കിത് ബല്യാന് 3.66 ലക്ഷത്തിലധികം യൂട്യൂബ് സബ്സ്ക്രൈബർമാരാണുള്ളത്. വിവിധ സഹപ്രവർത്തകർക്കൊപ്പം ഗായകനായും പെർഫോമറായും അദ്ദേഹം വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തോക്കുകളും മറ്റ് ആയുധങ്ങളും എസ്‌യുവികളും ഉൾപ്പെടുന്ന ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ നിരവധി വീഡിയോകളിലുണ്ടായിരുന്നു.
അതേസമയം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗോഗി ഗ്യാങ് എന്ന കുറ്റവാളി സംഘം ഏറ്റെടുത്തിട്ടുണ്ട്. ഗ്യാങ്ങുമായി ബന്ധമുള്ള ഭോലു ഷാപൂരിയ എന്നയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തങ്ങളുടെ ശത്രുക്കളുമായി അങ്കിത് ബന്ധം പുലർത്തിയിരുന്നതായും തങ്ങളുടെ ഗ്യാങ്ങുമായി ബന്ധപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് അദ്ദേഹം പാട്ടുപാടിയിരുന്നതായും ആരോപിച്ചാണ് ഈ ആക്രമണം നടത്തിയതെന്നും ഗ്യാങ് വ്യക്തമാക്കുന്നു.
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അങ്കിത് മത്സരിക്കാൻ പദ്ധതിയിട്ടിരുന്നതായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും പോലീസ് അധികൃതരോ അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ വൈരാഗ്യമുണ്ടോയെന്ന കാര്യവും നിലവിൽ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി അഖിലേഷ് യാദവ് രംഗത്തെത്തി. ഉത്തർപ്രദേശിലെ ക്രമസമാധാനനില പൂർണമായും തകർന്നുവെന്നും സംഭവത്തെ തുടർന്ന് പ്രദേശത്ത് ഭീതിയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. അങ്കിതിന്റെ മൃതദേഹം മടിയിൽവെച്ച് അമ്മ റോഡിൽ വിലപിക്കുന്നതിന്റെ റിപ്പോർട്ടുകൾ ഹൃദയഭേദകമാണെന്നും യാദവ് പറഞ്ഞു.
അങ്കിത് ബല്യാന്റെ കൊലപാതകം ജാട്ട് സമൂഹത്തിനെതിരായ ആക്രമണമാണെന്നാണ് അഖിലേഷ് യാദവിന്റെ മറ്റൊരു ആരോപണം. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് ജാട്ട് സമൂഹത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമാണോയെന്നതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട യാദവ് സംഭവത്തെ ശക്തമായി അപലപിച്ചു.






