തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പോട്ടതിനു പിന്നാലെ പരിഹാസപരമായ പരാമർശം നടത്തിയ മന്ത്രി ഒ.ജെ ജനീഷിന് മറുപടിയുമായി അതേനാണയത്തിൽ മറുപടിയുമായി ചിന്ത ജെറാം. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ താങ്കളുടെ സംഘടന പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുതെന്ന് ചിന്ത ഫെയ്‌സ്ബുക്കിൽ പ്രതികരിച്ചു. താൻ പങ്കെടുത്ത ഒരു പ്രതിഷേധ പ്രകടനത്തിൽ പുറകിൽ നിന്നും ഉയർന്ന പ്രവർത്തകന്റെ മുദ്രാവാക്യം ശരിയല്ല എന്ന് മനസിലാക്കി അതിനെ വിലക്കാനും ഏറ്റു വിളിക്കാതിരിക്കാനും അത് സ്ത്രീവിരുദ്ധമാണ് ആവർത്തിക്കരുത് എന്ന് പറയാനുമുള്ള ആർജ്ജവം കാണിച്ചതാണ് ഞങ്ങളുടെ രാഷ്ട്രീയമെന്നും ചിന്ത പറഞ്ഞു.
ഡിവൈഎഫ്‌ഐ പോലൊരു യുവജനസംഘടനയുടെ തലപ്പത്തേക്ക് വനിതാ അധ്യക്ഷ വരുന്നത് നല്ലകാര്യമാണ്. നാളെ യൂത്ത് കോൺഗ്രസിലും ഇതുപോലെ നേതാക്കൾ ഉണ്ടാകണം. പക്ഷെ വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് നാട്ടുകാർക്ക് കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ മുദ്രാവാക്യം വിളിക്കരുതൊയിരുന്നു മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞത്.
ചിന്ത ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ താങ്കളുടെ സംഘടന പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത്. താങ്കളുടെ മുൻഗാമിയെ കേസുകളിൽ നിന്ന് രക്ഷിക്കാൻ മന്ത്രി പദം ഉപയോഗിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. മന്ത്രി എന്ന നിലയിൽ ലഹരി കച്ചവടക്കാരായ സോഷ്യൽ മീഡിയ പ്രമോട്ടർമാരെ ഉപയോഗിച്ച് നാട്ടിലെ സാധാരണക്കാരായ വനിത പൊതുപ്രവർത്തകരെ സൈബർ ഇടങ്ങളിൽ അവഹേളിക്കരുത്
NB:ഞങ്ങൾ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിൽ പുറകിൽ നിന്നും ഉയർന്ന പ്രവർത്തകന്റെ മുദ്രാവാക്യം ശരിയല്ല എന്ന് മനസ്സിലാക്കി അതിനെ വിലക്കാനും ഏറ്റു വിളിക്കാതിരിക്കാനും അത് സ്ത്രീവിരുദ്ധമാണ് ആവർത്തിക്കരുത് എന്ന് പറയാനുമുള്ള ആർജ്ജവം കാണിച്ചതാണ് സുഹൃത്തെ ഞങ്ങളുടെ രാഷ്ട്രീയം.






