ബെംഗളൂരു: കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ മണ്ഡലത്തെ ആന്ധ്രാപ്രദേശിൽ ലയിപ്പിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് എംഎൽഎ രംഗത്ത്. മൊളകാൽമുരു എംഎൽഎ എൻ.വൈ. ഗോപാലകൃഷ്ണയാണ് വിവാദ പരാമർശം നടത്തിയത്.
തുടർച്ചയായി അധികാരത്തിലെത്തിയ സർക്കാരുകൾ മൊളകാൽമുരുവിനെ അവഗണിക്കുകയാണെന്ന് ഗോപാലകൃഷ്ണ ആരോപിച്ചു. മണ്ഡലത്തെ ആന്ധ്രാപ്രദേശിലോ അല്ലെങ്കിൽ ചല്ലക്കെരെ താലൂക്കിലോ ലയിപ്പിക്കുന്നതാണ് നല്ലതെന്ന് വേദനയോടെ പറയുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ആന്ധ്രാപ്രദേശുമായി അതിർത്തി പങ്കിടുന്ന ചിത്രദുർഗ്ഗ ജില്ലയിലെ നിയമസഭാ മണ്ഡലമാണ് മൊളകാൽമുരു. രാജ്യത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജില്ലകളിലൊന്നാണ് ചിത്രദുർഗ്ഗ.
എന്നാൽ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് പിന്നീട് ഗോപാലകൃഷ്ണ വിശദീകരിച്ചു. മണ്ഡലത്തെ മറ്റൊരു സംസ്ഥാനത്ത് ലയിപ്പിക്കണമെന്നല്ല താൻ ആവശ്യപ്പെട്ടതെന്നും, മികച്ച ജലസേചന സൗകര്യങ്ങളും പ്രത്യേക വികസന പാക്കേജുമാണ് സർക്കാരിനോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മന്ത്രിസഭാ വികസനത്തിൽ തന്നെ പരിഗണിക്കാത്തതിലുള്ള അതൃപ്തിയാണ് പരാമർശത്തിന് പിന്നിലെന്നും സൂചനയുണ്ട്. ഏഴ് തവണ എംഎൽഎയായ തന്നെപ്പോലുള്ള മുതിർന്ന നേതാക്കളെ മാറ്റിനിർത്തി യുവ നേതാക്കൾക്ക് പാർട്ടി നേതൃത്വം മുൻഗണന നൽകുന്നത് അപമാനകരമാണെന്നും അദ്ദേഹം ആരോപിച്ചു.
2018 മുതൽ 2023 വരെ ബിജെപിയിലായിരുന്ന ഗോപാലകൃഷ്ണ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്.
പാർട്ടിക്കുള്ളിലെ അവഗണനയിൽ അതൃപ്തനായ അദ്ദേഹം തന്റെ ഭാവി രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും സൂചിപ്പിച്ചു. മണ്ഡലത്തിലെ ജനങ്ങളുമായി ആലോചിച്ച ശേഷമായിരിക്കും അടുത്ത തീരുമാനമെന്നും ഗോപാലകൃഷ്ണ പറഞ്ഞു.
പാർട്ടി ഹൈക്കമാൻഡാണ് തന്നെ നിലവിലെ രാഷ്ട്രീയ നിലയിലേക്ക് എത്തിച്ചതെന്നും ജനങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ ഒരു തീരുമാനവും എടുക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






