ചെന്നൈ: കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ കാവേരി വന്യജീവി സങ്കേതത്തിൽ മൂന്ന് തമിഴ് യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ പോസ്റ്റ്. കർണാടക വനംവകുപ്പ് നൽകിയ വിശദീകരണം അംഗീകരിക്കാനാകില്ലെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും വിജയ് ആവശ്യപ്പെട്ടു.
ഹനൂർ താലൂക്കിലെ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന ആന്റണി സാമി, ജോൺ റോസ് പീറ്റർ, കുമാർ എന്നിവരാണ് ഓഗസ്റ്റ് 15ന് പുലർച്ചെ കാവേരി വന്യജീവി സങ്കേതത്തിൽ വെടിയേറ്റ് മരിച്ചത്. ഇവരെ കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് വിജയ് ആരോപിച്ചത്.
“കർണാടകയിലെ സാംരാജ് നഗർ ജില്ലയിലെ ഹനൂർ താലൂക്കിലെ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന തമിഴരായ ആന്റണി സാമി, ജോൺ റോസ് പീറ്റർ, കുമാർ എന്നിവരെ 2026 ഓഗസ്റ്റ് 15 ന് പുലർച്ചെ കാവേരി വന്യജീവി സങ്കേത പ്രദേശത്ത് കർണാടക വനം വകുപ്പ് വെടിവച്ചു കൊന്നത് ഹൃദയഭേദകമാണ്. ഈ കൂട്ടക്കൊലയെ ഞാൻ ശക്തമായി അപലപിക്കുന്നു. ഈ സംഭവത്തെക്കുറിച്ച് കർണാടക വനം വകുപ്പ് നൽകിയ വിശദീകരണം സ്വീകാര്യമല്ല. ഈ ഹീനമായ സംഭവത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തണം. ഉന്നതതല അന്വേഷണ സംഘം രൂപീകരിക്കുകയും തെറ്റ് ചെയ്തവർക്ക് അർഹമായ ശിക്ഷ നൽകുകയും വേണം. ഇരകളുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കർണാടക സർക്കാർ നൽകണം. ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഞാൻ കർണാടക സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.” വിജയ് സോഷ്യൽ മീഡിയയായ എക്സിൽ കുറിച്ചു.
അതേസമയം, വനത്തിൽ വന്യമൃഗങ്ങളെ വേട്ടയാടാൻ എത്തിയതായി സംശയിക്കുന്ന വേട്ടക്കാരെ പിന്തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടതെന്നാണ് കർണാടക സർക്കാരിന്റെയും വനംവകുപ്പിന്റെയും വിശദീകരണം. വനത്തിൽ വേട്ടക്കാർ എത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഉദ്യോഗസ്ഥർക്ക് നേരെ സംഘം വെടിയുതിർത്തതായും തുടർന്ന് ഉദ്യോഗസ്ഥർ തിരിച്ചു വെടിവെച്ചതോടെ ഏറ്റുമുട്ടലുണ്ടായതെന്നാണ് അധികൃതർ പറയുന്നത്.
സംഭവസ്ഥലത്ത് നിന്ന് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും മറ്റ് രേഖകളും വസ്തുക്കളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. വന്യമൃഗങ്ങളുടെ മാംസം നിറച്ച രണ്ട് ബാഗുകളും കണ്ടെത്തിയതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
“പുലർച്ചെ അഞ്ച് മണിയോടെ മൃഗങ്ങളെ വേട്ടയാടാൻ പോയവരുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുമുട്ടിയെന്ന വിവരം ലഭിച്ചു. ഉദ്യോഗസ്ഥർ നേരിട്ട് എത്തി സംഭവത്തെക്കുറിച്ച് വിവരങ്ങൾ നൽകി. അവരുടെ തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്. വന്യമൃഗങ്ങളുടെ മാംസം നിറച്ച രണ്ട് ബാഗുകളും പിടിച്ചെടുത്തു,” ശിവകുമാർ പറഞ്ഞു.
ഏറ്റുമുട്ടലിൽ പങ്കെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതായും അധികൃതർ വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടതായും ശിവകുമാർ വ്യക്തമാക്കി. അന്വേഷണം പൂർത്തിയാക്കിയ ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം അറിയിച്ചു.




