കോഴിക്കോട്: ബംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നും ആറംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യം പകർത്തിയ കേസിൽ യുവാവിനെതിരെ ഗുരുതര ആരോപണവുമായി കേസിലെ പ്രതിയായ യുവതി. മലാപ്പറമ്പ് സ്വദേശിയായ അമീർ സുഹൈലിനെതിരെയാണ് യുവതിയുടെ ആരോപണം. സംഭവം നടക്കുന്നതിന് മുമ്പ് തന്നെ അമീർ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും നഗ്നദൃശ്യം പകർത്തി ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾക്ക് അയച്ച് കൊടുത്ത് പണം വാങ്ങാൻ ശ്രമം നടന്നിരുന്നുവെന്നും കേസിലെ പ്രതിയായ യുവതി പറഞ്ഞു. മലാപ്പറമ്പ് സ്വദേശിയായ അമീർ സുഹൈൽ എന്ന 21 കാരനും യുവതിയും സുഹൃത്തുക്കളായിരുന്നു.
കുറച്ച് കഴിഞ്ഞതോടെ താൻ അറിയാതെ നഗ്ന ദൃശ്യം പകർത്തി ഇൻസ്റ്റഗ്രാം വഴി സുഹൃത്തുക്കൾക്ക് അയക്കാൻ തുടങ്ങി. ബ്ലാക്ക് മെയിലിങ്ങും നടത്തി. ഇതോടെ രണ്ട് തവണ കോഴിക്കോട് വനിതാസെല്ലിലും ഒരിക്കൽ നടക്കാവ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. പക്ഷെ നടപടിയെടുത്തില്ല. അന്വേഷിക്കുമ്പോൾ മുഹമ്മദ് സുഹൈൽ ദുബായിലാണെന്നാണ് വീട്ടുകാർ മറുപടി നൽകിയത്. കൂടുതൽ അന്വേഷിക്കാൻ പോലീസും തയ്യാറായില്ല. പരാതി കൊടുത്ത് ദിവസങ്ങൾക്കകം വീണ്ടും ഉപദ്രവം തുടങ്ങി. ഇതോടെയാണ് താൻ ബെംഗളൂരിവിലേക്ക് മാറിയത്. എന്നാൽ ബെംഗളൂരൂവിലെ ജോലി സ്ഥലത്തെത്തി ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ അമീർ സുഹൈൽ തന്നെ ബലമായി ഫളാറ്റിലേക്ക് കൊണ്ടുപോയി പൂട്ടിയിട്ടു. എം.ഡി.എം.എ ഉപയോഗിച്ച് ഉറങ്ങാതെ കിടക്കും. തന്നെക്കൂടി എംഡിഎംഎ ഉപയോഗിക്കാൻ നിർബന്ധിച്ചെന്നും അനുസരിക്കാതെ വന്നപ്പോൾ നാഭിക്കിട്ട് ചവിട്ടിയും മർദിച്ചും അവൻ രസിച്ചുവെന്നും പരാതിക്കാരി വ്യക്തമാക്കി. ഇതോടെ ഇനിയും അവിടെ നിന്നാൽ മരിച്ചുപോവുമെന്ന് മനസ്സിലായതോടെയാണ് നാട്ടിലെ തന്റെ സുഹൃത്തുക്കൾക്ക് ലൊക്കേഷൻ അയച്ച് കൊടുത്ത് തന്നെ രക്ഷിക്കാൻ ആവശ്യപ്പെട്ടതെന്നും യുവതി പറഞ്ഞു.
നാട്ടിൽ നിന്നും സുഹൃത്തുക്കൾ എത്തിയിട്ടും അമീർ സുഹൈൽ വാതിൽ തുറക്കുന്നുണ്ടായിരുന്നില്ല. രണ്ട് ദിവസം കാത്തിരുന്ന ശേഷം അമീറിന്റെ മറ്റൊരു സുഹൃത്ത് എത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ വാതിൽ തുറന്നപ്പോഴാണ് തന്റെ സുഹൃത്തുക്കൾ അകത്ത് കടന്ന് തന്നെ രക്ഷിച്ചതെന്നും യുവതി ചൂണ്ടിക്കാട്ടുന്നുണ്ട്. നടക്കാവ് സ്‌റ്റേഷനിൽ പോക്‌സോ കേസടക്കം യുവാവിനെതിരെ ഉണ്ട്. വനിതാ സ്റ്റേഷനിലും പരാതി പറഞ്ഞിരുന്നു. പക്ഷെ തങ്ങൾ ഇപ്പോൾ അന്വേഷിക്കുന്നത് യുവാവിനെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ ചേവായൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് എന്ന വിചിത്ര വാദമാണ് പോലീസും പറയുന്നത്. ഈ കേസിൽ ഒന്നാംപ്രതിയാണ് യുവതി.






