കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് ഇന്നും കോടതിയിൽ ഹാജരായില്ല. കോടതിക്ക് പുറത്ത് മാധ്യമ പ്രവർത്തകർ ദൃശ്യങ്ങൾ തങ്ങളുടെ ചിത്രീകരിക്കുന്നുണ്ട് എന്ന വിചിത്രമായ കാരണം പറഞ്ഞാണ് പ്രതികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാകാതിരുന്നത്. മാധ്യമങ്ങൾ ക്യാമറ വെച്ചിരിക്കുന്നതിന്റെ ഫോട്ടോയും പ്രതിഭാഗം കോടതിയിൽ തെളിവായി ഹാജരാക്കി.
അതേസമയം കുറ്റപത്രത്തിൽ ഐപിസി 323 വകുപ്പ് കൂടി ചേർത്തതിന്റെ ഭാഗമായാണ് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള 16 പ്രതികളോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ച ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും അന്നും പ്രതികൾ എത്തിയിരുന്നില്ല. തുടർന്ന് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
യൂട്യൂബിലടക്കം മാധ്യമങ്ങൾ തൽസമയം ദൃശ്യങ്ങൾ നൽകുന്നുണ്ടെന്നും അതിനാൽ ഹാജരാകാൻ ആകില്ലെന്നുമാണ് അഭിഭാഷകർ കോടതിയെ അറിയിച്ചത്. ഇതിന് പുറമെ 16 പ്രതികളിൽ മൂന്നു പേർക്ക് അസുഖമാണെന്നും ചിലർ മറ്റു ജില്ലകളിൽ നിന്നാണ് വരേണ്ടതെന്നും അഭിഭാഷകർ വാദിച്ചു. കൂടാതെ കുറ്റം കേൾക്കാൻ പ്രതികൾ നേരിട്ട് വരേണ്ടതില്ലെന്ന വാദവും പ്രതിഭാഗം ഉയർത്തി. എന്നാൽ ഈ ന്യായങ്ങളൊന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചില്ല. ഇപ്പോൾ മാധ്യമങ്ങളെ ഭയന്ന് ഹാജരാകാതിരിക്കുന്ന പ്രതികൾ, വിചാരണ വേളയിൽ നേരിട്ട് ഹാജരാകേണ്ടി വരുമ്പോൾ എന്തുചെയ്യുമെന്ന് കോടതി ചോദിച്ചു.
തുടർന്ന് വരുന്ന വ്യാഴാഴ്ച എല്ലാ പ്രതികളും നിർബന്ധമായും കോടതിയിൽ ഹാജരാകണമെന്ന് കോടതി കർശന ഉത്തരവിട്ടു. അതേസമയം കഴിഞ്ഞ എട്ടു വർഷത്തിനിടെ കേവലം ഒരു തവണ മാത്രമാണ് പ്രതികൾ കോടതിയിൽ ഹാജരായതെന്ന് അഭിമന്യുവിന്റെ കുടുംബം ആരോപിക്കുന്നു. 2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് ക്യാമ്പസിൽ വെച്ച് എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയത്.






