കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ നടത്തിയ റെയ്ഡിനിടെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് നേരെ നടന്ന സംഘടിത ആക്രമണമായിരുന്നുവെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ പ്രതികളായ സിപിഎമ്മുകാരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് ഇഡി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സംഭവത്തെ സാധാരണ ക്രമസമാധാന പ്രശ്നമായോ പെട്ടെന്നുണ്ടായ ജനരോഷമായോ കാണാനാകില്ലെന്നും ഇഡി വ്യക്തമാക്കി. നിയമപരമായ അന്വേഷണം തടസ്സപ്പെടുത്തുക, ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുക, അന്വേഷണ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുക എന്നിവയായിരുന്നു അക്രമത്തിന് പിന്നിലെ ലക്ഷ്യമെന്ന് ഇ.ഡി കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെ മാരകായുധങ്ങള്‍ ഉപയോഗിച്ച്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണമാണെന്ന് കൊച്ചി ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ വി സനാഥ് റെഡ്ഡി ഒപ്പുവെച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുകയും, ഉദ്യോഗസ്ഥരെ വധിക്കാന്‍ ആഹ്വാനം ചെയ്യുകയും, കല്ലെറിയുകയും, സര്‍ക്കാര്‍ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത സംഘം ഇഡി ഉദ്യോഗസ്ഥര്‍, സിആര്‍പിഎഫ് അംഗങ്ങള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ആക്രമിച്ചതായും ഇഡി അറിയിച്ചു.
പരിശോധനയോട് പെട്ടെന്നുള്ള പ്രതികരണമായിരുന്നില്ല ആക്രമണമെന്ന് ഇഡി വ്യക്തമാക്കുന്നു. രാവിലെ ആരംഭിച്ച പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങാന്‍ ഒരുങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. പരിശോധന ആരംഭിച്ച സമയത്തിനും ആക്രമണത്തിനും ഇടയിലുണ്ടായ സമയദൈര്‍ഘ്യം പ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നതിനും ആക്രമണത്തിന് തയ്യാറെടുക്കുന്നതിനും അവസരമൊരുക്കിയെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. കൂട്ടമായുള്ള നീക്കങ്ങള്‍ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് ആസൂത്രിത നീക്കമായിരുന്നുവെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കുന്നുണ്ടെന്നും ഇഡി കൂട്ടിച്ചേര്‍ത്തു. അക്രമത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

















































