ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ സമരവിജയത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെയും ബി.ജെ.പി.യെയും ലക്ഷ്യമിട്ട് പുതിയ സാമൂഹികമാധ്യമ ക്യാമ്പയിൻ. ‘ഇ20 ജനത പാർട്ടി’ എന്ന പേരിൽ എക്‌സിൽ (X) പുതിയ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
“100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൗരന്റെയും അവകാശത്തിനായി പോരാടുന്നു. വാഹനത്തിന്റെ ടാങ്കിലേക്ക് എന്ത് ഇന്ധനം വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്കായിരിക്കണം” എന്നതാണ് അക്കൗണ്ടിന്റെ ബയോ. എഥനോൾ കലർത്താത്ത ശുദ്ധ പെട്രോൾ ലഭ്യമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
അതേസമയം, നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന ഇ20 പെട്രോൾ (20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ) സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഇന്ധനമാണെന്നാണ് കേന്ദ്ര സർക്കാർ ആവർത്തിക്കുന്നത്. എഥനോൾ ചേർക്കാത്ത പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ 20 ശതമാനത്തിലധികം എഥനോൾ പെട്രോളിൽ കലർത്താൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇ20 പെട്രോൾ വാഹനങ്ങളുടെ എഞ്ചിന് കേടുവരുത്തുമെന്നും മൈലേജ് കുറയ്ക്കുമെന്നുമുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. എന്നാൽ, ഈ വാദങ്ങൾ ശാസ്ത്രീയ പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. നീതി ആയോഗ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ നടത്തിയ പരിശോധനകളിൽ ഇ20 ഇന്ധനം എഞ്ചിനുകൾക്ക് അസാധാരണമായ തകരാറുകളോ തേയ്മാനമോ ഉണ്ടാക്കുന്നില്ലെന്ന് കണ്ടെത്തിയതായി സർക്കാർ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കൾ സർവീസ് നടത്തിയ 2.84 കോടി വാഹനങ്ങളിൽ എഥനോൾ കാരണം എഞ്ചിൻ തകരാർ സംഭവിച്ചതായി ഒരു പരാതിപോലും ലഭിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു. നിലവിൽ 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും മൂന്ന് കോടിയിലധികം പെട്രോൾ കാറുകളും ഇ15, ഇ20 ഇന്ധനം ഉപയോഗിച്ചാണ് രാജ്യത്ത് ഓടുന്നതെന്നും സർക്കാർ പറയുന്നു.


















































