ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ അമേരിക്കയ്ക്കും പശ്ചിമേഷ്യൻ രാജ്യങ്ങൾക്കും മുന്നിൽ ഭീഷണിയുയർത്തി ഇറാൻ. തങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഈ മേഖലയിലെ മറ്റൊരു രാജ്യത്തെയും എണ്ണ വിൽക്കാൻ അനുവദിക്കില്ലെന്ന് ഇറാനിലെ പാർലമെൻ്റ് സ്പീക്കറും മുഖ്യ മധ്യസ്ഥനുമായ മുഹമ്മദ് ബാഘർ ഗാലിബാഫി പറഞ്ഞു.
സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ഗാലിബാഫ് ഇറാന്റെ നിലപാട് ലോകത്തെ അറിയിച്ചത്. ഹോർമുസ് കടലിടുക്കിലെ നിലവിലെ സാഹചര്യം ഒരിക്കലും യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിയാത്ത ഒരു മേഖലയിൽ, മറ്റാരും എണ്ണ വിൽക്കില്ല’ എന്നാണ് ഗാലിബാഫ് കുറിച്ചത്. അതുപോലെ ഇറാന്റെ സുരക്ഷ ഉറപ്പാക്കുന്നില്ലെങ്കിൽ ഈ മേഖലയിലെ ഒരു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മേഖലയിൽ അമേരിക്കൻ സൈന്യത്തിൻ്റെ അസാന്നിധ്യമാണ് ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നത് എന്നാണ് ഇറാന്റെ വാദം.
അതേസമയം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നൽകിയ ഭീഷണിയാണ് ഇറാന്റെ പുതിയ പ്രതികരണത്തിന് കാരണമായത്. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തുന്ന ഓരോ തവണയും, ഇറാന്റെ ഒരു പാലമോ വൈദ്യുത നിലയമോ അമേരിക്കൻ സേന ബോംബിട്ട് തകർക്കുമെന്നായിരുന്നു ട്രംപിൻ്റെ മുന്നറിയിപ്പ്. എന്നാൽ ഇതിനു മറുപടിയായി ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി.


















































