തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പെൺകുട്ടികളുടെ ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചത് പൊലീസിന്റെ അനാസ്ഥ ആണെന്ന് ആരോപിച്ച് പ്രതിഷേധം. നൂറോളം വിദ്യാർഥികളാണ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു മുന്നിൽ ഇന്നലെ രാത്രി മണിക്കൂറുകളോളം പ്രതിഷേധിച്ചത്. വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്തിയ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകി. വയനാട് കാക്കവയൽ സ്വദേശിയും മെഡിക്കൽ കോളജിലെ മൂന്നാം വർഷം എംബിബിഎസ് വിദ്യാർഥിയുമായ എബേൽ അഗസ്റ്റിനാണ് അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. 21ന് പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുക്കാൻ വൈകിയെന്നും നിസ്സാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും ആരോപണമുണ്ട്. 11 സീനിയർ വിദ്യാർഥിനികൾ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് ഒറ്റ എഫ്ഐആർ മാത്രമാണ് എടുത്തത്. ഒരാളിൽ നിന്നുമാത്രം മൊഴിയെടുക്കുകയും ബാക്കിയുള്ളവരോടു പിന്നീട് വരാൻ പൊലീസ് ആവശ്യപ്പെട്ടെന്നും പരാതിക്കാർ പറയുന്നു.
സമാന പരാതികൾ ആയതിനാൽ ഒന്നിലേറെ എഫ്ഐആർ പറ്റില്ലെന്നാണ് പൊലീസ് വാദം. ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ നിന്ന് അനുവാദമില്ലാതെ എടുത്ത ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.


















































