ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിയെതിരെ പൊതുസമ്മേളനത്തിൽ ഭീഷണിപ്പെടുത്തി പ്രസംഗിച്ച ഡിഎംകെ എംഎൽഎ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് തൂത്തുക്കുടി ജില്ലാ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച വിലത്തിക്കുളം ഡിഎംകെ എംഎൽഎ ജിവി മാർക്കണ്ടേയനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച കോവിൽപട്ടിയിൽ നടന്ന യോഗത്തിൽ മാർക്കണ്ടേയൻ മുഖ്യമന്ത്രിയുടെ എല്ലുകൾ പൊട്ടിക്കും എന്ന തരത്തിൽ പരാമർശം നടത്തിയെന്നാണ് ആരോപണം. പ്രസംഗം വിവാദമായതോടെ പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.
ഭാരതീയ ന്യായ സംഹിത (BNS) പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. തിങ്കളാഴ്ച രാവിലെ ഏകദേശം 6.30ഓടെ സ്വന്തം വസതിയിൽ നിന്നാണ് മാർക്കണ്ടേയനെ പോലീസ് പിടികൂടിയത്. അറസ്റ്റിന് ശേഷം അദ്ദേഹത്തെ ചോദ്യം ചെയ്യൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.






