കോഴിക്കോട്: വയോധികയുടെ മാല പൊട്ടിച്ചുപറിച്ച കേസിൽ യുവാവിനെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചേവായൂർ സ്വദേശി കോട്ടകുന്ന് വില്ലിക്കാട് വീട്ടിൽ ഷഹനൂപ് (26) ആണ് പിടിയിലായത്. മാങ്കാവിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ മാനേജരായി ജോലി ചെയ്യുന്ന ഇയാൾ ഒഴിവുസമയങ്ങളിൽ സ്ത്രീകളെ ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ നടത്തിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സംശയം തോന്നാതിരിക്കാൻ എക്സിക്യൂട്ടീവ് വേഷത്തിലാണ് ഷഹനൂപ് കവർച്ചകൾ നടത്തിയിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് ചാത്തമംഗലം സ്വദേശിനിയായ ദേവകി ആക്രമണത്തിനിരയായത്. ആനപ്പാറയിലെ ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെ പൂളപ്പറമ്പ് വാട്ടർ ടാങ്കിന് സമീപംവെച്ചായിരുന്നു സംഭവം.
ബൈക്കിൽ പിന്നാലെയെത്തിയ ഷഹനൂപ് ആദ്യം ദേവകിയോട് വഴി ചോദിച്ചു. തുടർന്ന് കുറച്ചുദൂരം മുന്നോട്ടുപോയ ശേഷം വീണ്ടും തിരിച്ചെത്തി, ദേവകിയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയത്. പിടിയിലായ ഷഹനൂപിനെ ചോദ്യം ചെയ്തതിൽ സമാന രീതിയിൽ മുമ്പും മോഷണം നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി.
ഇയാൾക്കെതിരെ കാക്കൂർ പൊലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. 2023 സെപ്റ്റംബറിൽ കടത്തനംപുറം താഴം പ്രദേശത്ത് യുവതിയുടെ മൂന്ന് പവൻ സ്വർണമാല പൊട്ടിച്ചെടുത്ത കേസിലും ഷഹനൂപ് പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

















































