തെഹ്റാൻ: ഇറാനെതിരെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. അന്തരിച്ച സുപ്രീം ലീഡർ അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങിനിടെ ഇറാനിലെ ശേഷിക്കുന്ന നേതൃനിരയെ “ഒറ്റ ഷോട്ടിൽ” തന്നെ ഇല്ലാതാക്കാനാകുമെന്ന് ട്രംപിന്റെ ഭീഷണി. എന്നാൽ അങ്ങനെ ചെയ്താൽ സമാധാന ചർച്ചകൾക്ക് പോലും ആരും ശേഷിക്കില്ലെന്ന് പറഞ്ഞ് അതിൽ നിന്ന് പിന്മാറുന്നതായും അദ്ദേഹം വ്യക്തമാക്കി.
“അവരെല്ലാം ഒരേ സ്ഥലത്താണ്. ഒറ്റ ഷോട്ടിൽ തന്നെ എല്ലാം അവസാനിപ്പിക്കാം. പക്ഷേ അങ്ങനെ ചെയ്താൽ ചർച്ചകൾക്ക് ആരും ഉണ്ടാകില്ല… പക്ഷെ അവർ കരാർ ചെയ്യാൻ അപേക്ഷിക്കുകയാണ്, എന്ന് ട്രംപ് Axios-നോട് പറഞ്ഞു.
ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾ പൂർത്തിയാകുന്നതുവരെ ഒരു ആഴ്ചത്തേക്ക് ചർച്ചകൾ നിർത്തിവെക്കാൻ ഇരുപക്ഷവും തീരുമാനിച്ചതായും ട്രംപ് വ്യക്തമാക്കി. ഈ സമയത്ത് പരസ്പരം ആക്രമണങ്ങൾ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
36 വർഷം ഇറാനെ നയിച്ചിരുന്ന അലി ഖമനേയി ഫെബ്രുവരി 28-നാണ് കൊല്ലപ്പെട്ടത്. അന്നാണ് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതും മിഡിൽ ഈസ്റ്റ് മേഖലയിൽ യുദ്ധാവസ്ഥ സൃഷ്ടിച്ചതും. സാധാരണയായി ഇസ്‌ലാമിക ആചാരപ്രകാരം മൃതദേഹം 24 മണിക്കൂറിനകം സംസ്കരിക്കണമെങ്കിലും യുദ്ധ സാഹചര്യം മൂലം ചടങ്ങുകൾ നീട്ടുകയായിരുന്നു.
അതേസമയം അമേരിക്ക രൂപീകൃതമായ 250-ാം വാർഷിക ദിനമായ ജൂലൈ 4-നാണ് ഖമനേയിയുടെ അന്തിമ ചടങ്ങുകൾ ആരംഭിച്ചത്. ജൂലൈ 7-ന് തെഹ്റാനിന് തെക്കുള്ള വിശുദ്ധ നഗരമായ ഖോമിൽ ചടങ്ങുകൾ നടക്കും. ജൂലൈ 9-ന് വടക്കുകിഴക്കൻ വിശുദ്ധ നഗരമായ മഷ്ഹദിൽ സംസ്കാരത്തോടെ ചടങ്ങുകൾ സമാപിക്കും. ലക്ഷക്കണക്കിന് ആളുകൾ തെരുവുകളിൽ ഒത്തുകൂടിയതിനാൽ ഈ ചടങ്ങുകൾ ആഗോള ശ്രദ്ധ നേടുകയാണ്.
ഇതിനിടെ ശവസംസ്കാര ചടങ്ങിൽ ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയും കരയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിനെ കുറിച്ച് ട്രംപ് അതിശയവും പ്രകടിപ്പിച്ചു. “ജനങ്ങൾ ഖമനേയിയെ വെറുത്തുവെന്ന് ഞാൻ കരുതിയിരുന്നു. ആ കണ്ണീർ നാടകമായിരിക്കാം,” എന്നും അദ്ദേഹം പറഞ്ഞു. മുൻപ് ട്രംപ് പറഞ്ഞത്, ഇറാനെതിരെ കഠിനമായി ആക്രമണം നടത്തി. അവർ കരാറിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ശവസംസ്കാരത്തിനായി ഞങ്ങൾ ഒരു ആഴ്ച സമയം നൽകി” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇതിനിടെ ഖമനേയിയുടെ മകൻ മൊജ്തബ ഖമനേയി പിതാവിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിന്റെ പൊതുപങ്കാളിത്തം അപകടകരമാണെന്ന് ഇന്ത്യയിലെ അദ്ദേഹത്തിന്റെ പ്രതിനിധി ആയത്തൊല്ല ഹകീം എലാഹി വ്യക്തമാക്കി.



















































