കോന്നി: പത്തനംതിട്ടയിൽ 13 വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ചുവെന്ന കേസിൽ കസ്റ്റഡിയിലെടുത്ത ആറുപേരെയും താത്കാലികമായി വിട്ടയച്ചു. മൊഴിയും സാഹചര്യങ്ങളും പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് പോലീസ് നടപടി. പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയായിരുന്നു പെൺകുട്ടി ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് പോലീസ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത നാല് പേരുൾപ്പെടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അറസ്റ്റിലേക്ക് നീങ്ങുന്നതിന് തെളിവുകൾ പര്യാപ്തമല്ലാതെ വരികയും പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യമുണ്ടാകുകയും ചെയ്തതോടെയാണ് കസ്റ്റഡിയിലെടുത്തവരെ താത്കാലികമായി വിട്ടയച്ചത്.
പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെങ്കിലും അറസ്റ്റിലേക്ക് നീങ്ങുന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിൽ പോലീസ് കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ തെളിവുകൾ ലഭിക്കുന്നമുറയ്ക്ക് തുടർനടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് അറിയിച്ചു.

















































