നെടുമങ്ങാട്: ബിജെപി കൗൺസിലർ ആർ. സുഗതന്റെ 2 ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി. മാർച്ചിൽ വട്ടിയൂർക്കാവ് വെള്ളക്കടവ് ജംക്‌ഷനിൽ വച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മർദിച്ചതാണ് ഒരു കേസ്. കഴിഞ്ഞമാസം കാപ്പ കേസിൽ തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ചതാണ് രണ്ടാമത്തെ കേസ്. കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് സുഗതൻ. വട്ടിയൂർക്കാവ് സ്റ്റേഷനിൽ 11 കേസും നെടുമങ്ങാട് സ്‌റ്റേഷനിൽ ഒരു കേസുമാണ് സുഗതനെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
6 വധശ്രമക്കേസുകൾ, ഭീഷണിപ്പെടുത്തൽ, വഴിതടയൽ, പൊലീസിനെതിരെ കയ്യേറ്റം, വീടുകയറി വാഹനം അടിച്ചു തകർക്കൽ, ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, ആയുധം കൊണ്ടു മാരകമായി പരുക്കേൽപിക്കൽ തുടങ്ങിയ കേസുകളാണ് സുഗതനെതിരെ ഉള്ളത്. കാപ്പ കേസിൽ പ്രതിയായിരുന്ന സുഗതന് 2025ൽ കർശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചത്.
എന്നാൽ കഴിഞ്ഞ മാർച്ചിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളയോട് അനുബന്ധിച്ചു സിപിഎം പ്രവർത്തകരെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ സുഗതൻ, കൂട്ടാളികളായ മണികണ്ഠൻ, കിരൺ എന്നിവർക്ക് നേരെ വധശ്രമത്തിന് പൊലീസ് വീണ്ടും കേസെടുക്കുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ ജൂൺ ഒൻപതിനാണ് വീടുവളഞ്ഞ് സുഗതനെ പൊലീസ് പിടികൂടിയത്. തുടർന്ന് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.

















































