കൊച്ചി : കാൽപ്പന്ത് കളിയുടെ ലോകമാമാങ്കത്തിന് മാറ്റുകൂട്ടാൻ കേരളത്തിലൊരുങ്ങുന്ന ‘യുണൈറ്റ് 8 സ്‌പോർട്‌സ്’ ഫിഫ ലോകകപ്പ് 2026 ഔദ്യോഗിക ഫാൻ പാർക്കുകളിലേക്കുള്ള ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കമായി. സംസ്ഥാനത്തെ ഏറ്റവും വലിയ പബ്ലിക് സ്‌ക്രീനിംഗ് വേദികളിലേക്കുള്ള ആദ്യ ടിക്കറ്റുകൾ മേത്തർ ഈഗിൾസ് എഫ്.സി കേരള ചെയർമാൻ ശ്രീ ഷാഫി മേത്തർ കൈമാറി. മുൻ ഏഷ്യൻ ഓൾ സ്റ്റാർസ് ഇലവൻ താരവും ഇന്ത്യയുടെ മുൻ അന്താരാഷ്ട്ര കളിക്കാരനും 1973-ലെ ചരിത്രപ്രസിദ്ധമായ സന്തോഷ് ട്രോഫി ചാമ്പ്യനുമായ ശ്രീ സി.സി ജേക്കബ്, മുൻ ഇന്ത്യൻ താരംവും 1982-ൽ സന്തോഷ് ട്രോഫിയിൽ കേരളത്തെ നയിച്ച ക്യാപ്റ്റനുമായ ശ്രീ എം.എം ജേക്കബ്, 1973-ലെ സന്തോഷ് ട്രോഫി ജേതാവായ കേരള ടീമിലെ അംഗമായ ബ്ലാസി ജോർജ് എന്നിവരാണ് ആദ്യ ടിക്കറ്റുകൾ ഏറ്റുവാങ്ങിയത്.
സ്റ്റേഡിയത്തിന് സമാനമായ ആവേശവും അന്തരീക്ഷവും സമ്മാനിക്കുന്നതാണ് ഈ ഫാൻ പാർക്കുകൾ. വലിയ എൽ.ഇ.ഡി സ്‌ക്രീനുകൾ, തത്സമയ വിനോദ പരിപാടികൾ, വൈവിധ്യമാർന്ന ഫുഡ് സോണുകൾ, കാണികൾക്കായി പ്രത്യേക മത്സരങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടന ചടങ്ങിൽ മേത്തർ ഈഗിൾസ് എഫ്.സി ചെയർമാൻ ഷാഫി മേത്തർ ആകർഷകമായ സമ്മാന പദ്ധതികളും പ്രഖ്യാപിച്ചു. ഫാൻ പാർക്കിലെത്തുന്ന കാണികൾക്കായി സൗദി പ്രോ ലീഗ് മത്സരങ്ങൾ നേരിട്ട് കാണാനുള്ള ടിക്കറ്റുകൾ, കൊച്ചി നഗരത്തിന് മുകളിലൂടെയുള്ള ഹെലികോപ്റ്റർ യാത്ര, ഐഫോൺ, ലാപ്‌ടോപ്പുകൾ, ആപ്പിൾ എയർപോഡ്‌സ് എന്നിവയ്ക്ക് പുറമെ വിവിധ മത്സരങ്ങളിലൂടെ ആകർഷകമായ ക്യാഷ് പ്രൈസുകളും കാത്തിരിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലാണ് ടിക്കറ്റ് നിരക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്ക് പുറമെ പ്രീമിയം വി.ഐ.പി അനുഭവങ്ങൾ നൽകുന്ന ടിക്കറ്റുകളും ലഭ്യമാണ്.
ടിക്കറ്റ് നിരക്കുകൾ താഴെ പറയുന്ന വിഭാഗങ്ങളിലായി ലഭ്യമാണ്:
സിൽവർ: ₹99 മുതൽ
സിൽവർ പ്ലസ് / സിൽവർ ഗാലറി: ₹149 മുതൽ
ഗോൾഡ്: ₹ 349 മുതൽ
ഗോൾഡ് ഗാലറി: ₹ 399 മുതൽ
പ്രീമിയം ഗോൾഡ് ഗാലറി: ₹ 449 മുതൽ
പ്ലാറ്റിനം: ₹ 749 മുതൽ
വി.ഐ.പി എക്‌സ്പീരിയൻസ്: ₹ 2,500
ആദ്യഘട്ടത്തിൽ പരിമിതമായ ടിക്കറ്റുകൾ മാത്രമാണ് ഈ നിരക്കിൽ ലഭ്യമാകുക. അടുത്ത ഘട്ടങ്ങളിൽ നിരക്കുകളിൽ മാറ്റം വന്നേക്കാം.
കേരളത്തിലെ മൂന്ന് പ്രധാന മേഖലകളിലായി ഇന്ത്യയിലെയും സംസ്ഥാനത്തെയും ഏറ്റവും വലിയ എൽ.ഇ.ഡി സ്‌ക്രീനുകളിലാണ് മത്സരങ്ങൾ പ്രദർശിപ്പിക്കുന്നത്:
കൊച്ചി: രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം (ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്‌ക്രീൻ)
കോഴിക്കോട്: കാലിക്കറ്റ് ട്രേഡ് സെന്റർ (മലബാറിലെ ഏറ്റവും വലിയ സ്‌ക്രീൻ)
തിരുവനന്തപുരം: ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം (തിരുവിതാംകൂറിലെ ഏറ്റവും വലിയ സ്‌ക്രീൻ)
ഔദ്യോഗിക ടിക്കറ്റിംഗ് പങ്കാളിയായ ‘TICKETGENIE’ (ടിക്കറ്റ് ജീനി) ആപ്പ് വഴിയും മറ്റ് പാർട്ണർ ചാനലുകൾ വഴിയും ആരാധകർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ആവശ്യക്കാർ ഏറുന്നതിനാൽ എത്രയും വേഗം ടിക്കറ്റുകൾ ഉറപ്പാക്കണമെന്ന് സംഘാടകർ അറിയിച്ചു.

















































