ചേർത്തല: ചേർത്തലയിൽ കുടുംബ വഴക്കിനിടെ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മകൻ ഹരികൃഷ്ണനെ (24) പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല സ്വദേശിയായ ജയരാജൻ (58) ആണ് മരിച്ചത്. ശരീരത്തിലേറ്റ പരുക്കാണ് മരണകാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്‌ടർ സംശയം പ്രകടിപ്പിച്ചതോടെ പോലീസ് മകനെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഭാര്യ ശ്രീകലയേയും മക്കളായ യദുകൃഷ്‌ണൻ, ഹരികൃഷ്‌ണൻ എന്നിവരെയും പോലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു.
അതേസമയം ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് കുടുംബ വീട്ടിൽ നിന്നും മാറി താമസിക്കുന്ന മൂത്ത മകൻ ശ്രീജിത്ത് ജയരാജനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു. ശരീരത്തിൽ പരുക്കുകൾ കണ്ടതോടെ ഡോക്ടർമാർ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തുന്നതിന് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് ഇന്നലെ പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടന്ന ശേഷം വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി. അതോസമയം ജയരാജന്റെ കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും പരുക്കുകളുണ്ടായിരുന്നു. കഴുത്തിൽ ബലം പ്രയോഗിച്ചതായുള്ള പാടുകളും കണ്ടെത്തി. ചേർത്തല സ്റ്റേഷൻ ഓഫിസർ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഞായറാഴ്ച രാത്രിയിൽ ജയരാജന്റെ വീട്ടിൽ വഴക്കുനടന്നതായി കണ്ടെത്തിയിരുന്നു. ഹരികൃഷ്ണൻ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.


















































