ഇസ്ലാമാബാദ്: ഇൻഡസ് ജലകരാർ താൽക്കാലികമായി നിർത്തിവച്ച ഇന്ത്യയുടെ നിലപാടിനെതിരെ പാക്കിസ്ഥാനിൽ നിന്ന് വീണ്ടും കടുത്ത പ്രതികരണം. “ഞങ്ങളുടെ വെള്ളത്തെ ആരെങ്കിലും സ്പർശിച്ചാൽ അവരുടെ കൈ വെട്ടിമാറ്റും” എന്ന പ്രകോപനപരമായ പരാമർശവുമായി പാക്കിസ്ഥാൻ കാലാവസ്ഥാ വകുപ്പ് മന്ത്രി മുസാദിക് മാലിക് നൽകിയത്. ഏപ്രിൽ 22-ന് പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കരാർ നിർത്തിവച്ച സാഹചര്യത്തിലാണ് ഈ പ്രതികരണം.
പാക്കിസ്ഥാനിലെ എആർവൈ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്ത മാലിക്കിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം, പാക്കിസ്ഥാന്റെ വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് പരാമർശിക്കാതെ, “അടുത്തുള്ള രാജ്യത്തിലെ പ്രധാനമന്ത്രി നിയന്ത്രിക്കുന്ന ഒരു ടാപ്പ് ഉണ്ട്; ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാനിലേക്ക് ഒഴുകാൻ അനുവദിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്” എന്ന് വിമർശിച്ചു. ഒരു രാജ്യത്തിന് ഏകപക്ഷീയമായി ഈ കരാർ റദ്ദാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി “ഭീകരതയും ചർച്ചകളും ഒരുമിച്ച് നടക്കില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാനാകില്ല” എന്ന ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അടുത്തിടെ ഇന്ത്യയുടെ കർശന നിലപാട് ആവർത്തിക്കുകയും ചെയ്തു. “പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇൻഡസ് ജലകരാർ നിർത്തിവച്ചപ്പോൾ തന്നെ ഞങ്ങൾ വ്യക്തമാക്കിയതാണ് കണ്ണീർ വരണ്ടവർക്കു ഇനി വെള്ളം പ്രതീക്ഷിക്കേണ്ടതില്ല. ഭീകരരെ പിന്തുണയ്ക്കുന്നവർക്കും മനുഷ്യരാശിയുടെ ശത്രുക്കൾക്കും സിന്ധു നദിയുടെ വെള്ളം എത്താൻ അനുവദിക്കില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതിനിടെ പാക്കിസ്ഥാനിൽ ഗുരുതരമായ ജലക്ഷാമം രൂക്ഷമാകുകയാണ്. സിന്ധ്, ബലൂചിസ്ഥാൻ സംസ്ഥാനങ്ങളിലെ കാർഷിക മേഖലകളെ ഇത് കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. ജലക്ഷാമം മൂലം കൃഷിയും ഉപജീവന മാർഗങ്ങളും തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്. പ്രാദേശിക ഉദ്യോഗസ്ഥരും കർഷകരും ഇതിനെ “സാമ്പത്തിക കൂട്ടക്കൊല” എന്നാണു വിളിക്കുന്നത്. സിന്ധു നദിയിലെ പ്രധാന ജലസേചന കേന്ദ്രമായ സുക്കൂർ ബറേജിന് ചുറ്റുപാടുകളിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം. ലക്ഷക്കണക്കിന് ഏക്കർ കൃഷിഭൂമികൾക്ക് വെള്ളം നൽകുന്ന ഈ മേഖലയിലെ കനാൽ ജലവിതരണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോർത്ത് വെസ്റ്റ് കനാലിൽ 64.1 ശതമാനവും, റൈസ് കനാലിൽ 38 ശതമാനവും, ദാദു കനാലിൽ 82 ശതമാനവും കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
മുകളിൽ നിന്ന് അനാവശ്യമായി കൂടുതൽ വെള്ളം പിൻവലിക്കുന്നതും അസമമായ ജലവിതരണവുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് ആരോപണങ്ങളുണ്ട്. പഞ്ചാബ് സംസ്ഥാനത്തിന് അനുവദിച്ചതിലും കൂടുതൽ വെള്ളം എടുക്കുന്നുവെന്ന് സിന്ധ് ആരോപിക്കുമ്പോൾ താഴ്ന്ന പ്രദേശങ്ങൾ കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം കൂടുതൽ കടുപ്പത്തിലേക്ക് നീങ്ങുന്നതായാണ് വിലയിരുത്തൽ.
















































