ന്യൂഡൽഹി: നീറ്റ്- യുജി 2026 പുനർപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാം ആപ്പിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ നീക്കത്തെ ശക്തമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ച തടയുന്നതിന്റെ പേരിൽ വിദ്യാർത്ഥികളെയാണ് ലക്ഷ്യമിടുന്നതെന്നും യഥാർത്ഥ കുറ്റവാളികളായ ചോർച്ച മാഫിയക്കെതിരെ നടപടി എടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ കോട്ടയിൽ സംഘടിപ്പിക്കുന്ന “Chhatron Ki Goonj” റാലിക്ക് മുന്നോടിയായി എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. “മോഷ്ടാവിനെ പിടിക്കാതെ ഇരയായി മാറിയവരുടെ വാതിലിൽ പൂട്ടിടുന്നതുപോലെയാണ് സർക്കാരിന്റെ പുതിയ തന്ത്രം,” എന്നാണ് അദ്ദേഹം പരിഹസിച്ചത്.
രാഹുൽ ഗാന്ധിയുടെ കുറിപ്പ് ഇങ്ങനെ-
ടെലിഗ്രാം നിരോധനം – പേപ്പർ ചോർച്ച തടയാൻ മോദി സർക്കാരിന്റെ പുതിയ രീതി.
കള്ളനെ പിടിക്കുന്നതിനുപകരം, ഇരയുടെ വീട് പൂട്ടുക. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വർഷങ്ങളായി ടെലിഗ്രാം ഉപയോഗിക്കുന്നു – കുറിപ്പുകൾ, പരീക്ഷാ പരമ്പരകൾ, ചർച്ചകൾ, തയ്യാറെടുപ്പ്. പേപ്പർ ചോർച്ചയ്ക്ക് ആ സൗകര്യം എടുത്തുകളയുന്നത് എങ്ങനെയാണ് ഒരു പരിഹാരമാകുന്നത്? അത് മണ്ടത്തരമല്ല – രാജ്യത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഇത് അറിയാം, പേപ്പർ ചോർച്ച മാഫിയയ്ക്കും ഇത് അറിയാം. അപ്പോൾ അടുത്തതായി ആരെയാണ് നിരോധിക്കുക? വാട്ട്സ്ആപ്പ്?
പരീക്ഷാ ദിവസം വിദ്യാർത്ഥികളെ തിരയും. കത്രിക ഉപയോഗിച്ച് പോക്കറ്റുകൾ മുറിക്കും. ചോദ്യപേപ്പറുകൾ വ്യോമസേന അയയ്ക്കും. പ്രകടനത്തിന് ഒരു കുറവുമില്ല. പക്ഷേ പ്രശ്നത്തിന്റെ മൂലത്തിൽ ഒരു ആക്രമണവുമില്ല – കാരണം പേപ്പർ ചോർച്ച മാഫിയ ഈ സർക്കാരിന്റെ മേൽനോട്ടത്തിൽ തഴച്ചുവളരുകയും യുവാക്കളെ രക്തക്കണ്ണീർ കരയിപ്പിക്കുകയും ചെയ്യുന്നു.
മോദി ജി – പ്രകടന പ്രകടനം നിർത്തുക. വിദ്യാർത്ഥികളെയല്ല, മാഫിയയെ ആക്രമിക്കുക. ‘വിദ്യാർത്ഥികളുടെ പ്രതിധ്വനി’ കേൾക്കൂ – അല്ലെങ്കിൽ രാജ്യത്തെ യുവാക്കൾക്ക് അവരുടെ അവകാശങ്ങൾ എങ്ങനെ എടുക്കണമെന്ന് അറിയാം.
വിദ്യാർത്ഥികൾ വർഷങ്ങളായി പഠനത്തിനും നോട്ട്സുകൾക്കും ടെസ്റ്റ് സീരീസുകൾക്കും ചർച്ചകൾക്കുമായി ടെലിഗ്രാം ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, പ്ലാറ്റ്ഫോം തടയുന്നതിലൂടെ ചോദ്യപേപ്പർ ചോർച്ചയെ എങ്ങനെ നിയന്ത്രിക്കാമെന്ന് ചോദിച്ചു. “ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ആശ്രയിക്കുന്ന സൗകര്യം എടുത്തുകളയുന്നത് പരിഹാരമാകുമോ?” എന്നും അദ്ദേഹം ചോദിച്ചു.
ഈ നടപടി ഭാവിയിലെ ചോർച്ചകൾ തടയില്ലെന്നും ചോർച്ച മാഫിയകൾക്ക് പുതിയ വഴികൾ കണ്ടെത്താൻ എളുപ്പമാണെന്നും ഗാന്ധി ആരോപിച്ചു. “ഇത് ഫൂൾപ്രൂഫ് പോലും അല്ലെന്ന് വിദ്യാർത്ഥികൾക്കും മാഫിയകൾക്കും അറിയാം. പിന്നെ അടുത്ത വിലക്ക് വാട്സ്ആപ്പിനെയോ?” എന്നും അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രിയെ നേരിട്ട് വിമർശിച്ച ഗാന്ധി, നാടകീയ നടപടികൾ ഒഴിവാക്കി മാഫിയക്കെതിരെ നടപടി എടുക്കുക, വിദ്യാർത്ഥികളെ അല്ല എന്നും ആവശ്യപ്പെട്ടു. പരീക്ഷാ ദിനത്തിൽ കടുത്ത പരിശോധനകളും സൈനിക സംവിധാനങ്ങളും ഉപയോഗിച്ചുള്ള നടപടികൾക്ക് പകരം പ്രശ്നത്തിന്റെ അടിസ്ഥാനം പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗാന്ധിയുടെ വിമർശനങ്ങൾക്ക് മറുപടിയായി ബിജെപി രംഗത്തെത്തി. ബിജെപി എംപി സുധാംശു ത്രിവേദി ഗാന്ധിയുടെ പരാമർശങ്ങളെ അത്യന്തം അപലപനീയമായ മനോഭാവം എന്നാണ് വിശേഷിപ്പിച്ചത്. വിദ്യാർത്ഥികളുടെ പ്രശ്നങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നാരോപിച്ചും അദ്ദേഹം പ്രതികരിച്ചു.
അതേസമയം ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്- യുജി പുനർപരീക്ഷയെ മുന്നോടിയായി ഈ വിവാദം ശക്തമാകുകയാണ്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആദ്യ പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ദേശീയ പരീക്ഷ ഏജൻസിയാണ് പുനർപരീക്ഷ പ്രഖ്യാപിച്ചത്. ജൂൺ 22 വരെ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ സെക്ഷൻ 69എ പ്രകാരം ടെലിഗ്രാമിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതായി കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷയുടെ വിശ്വാസ്യത സംരക്ഷിക്കാനാണ് ഈ നടപടിയെന്ന് അധികൃതർ വിശദീകരിക്കുമ്പോൾ, വിദ്യാർത്ഥികളുടെ പഠന സൗകര്യം തടസപ്പെടുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.


















































