മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴയിൽ അർധരാത്രി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. സംഭവത്തിൽ 20 വയസും അതിൽ താഴെയും പ്രായമുള്ള അഞ്ച് യുവാക്കളെയാണ് മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. അജിത് (ഈസ്റ്റ് മാറാടി), അദ്വൈത് (മീൻകുന്നം), ടോമി ഷാജി (പഞ്ചായത്തുപടി), അർജുൻ സനിൽ, അശ്വിൻ രാഹു (മങ്ങമപുറം) എന്നിവരാണ് പിടിയിലായ പ്രതികൾ.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെയാണ് ഒരു സംഘം യുവാക്കൾ ആക്രമിക്കാൻ ശ്രമിച്ചത്. യുവതിയെ ബൈക്കിലെത്തി പിന്തുടരുകയും മോശമായി സംസാരിക്കുകയും ചെയ്തു. യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ബൈക്ക് ഇടിപ്പിച്ച് വീഴ്ത്താനും ശ്രമമുണ്ടായി.
ഈ സമയം അതുവഴി വന്ന ഒരു ടിപ്പർ ലോറിയിൽ കയറിയാണ് യുവതി രക്ഷപ്പെട്ടത്. എന്നാൽ മാരകായുധങ്ങളുമായി യുവാക്കൾ 15 കിലോമീറ്ററോളം ഈ ലോറിയെ പിന്തുടർന്നു. ലോറിയിൽ വെച്ച് യുവതി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസിനെ കണ്ട പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് ഇവരെ പിടികൂടി. ഇൻസ്‌പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

















































