വാഷിങ്ടൺ:ഫുട്ബോൾ പലപ്പോഴും അതിരുകൾ മായ്ക്കുന്ന കായികമെന്നാണു വിശേഷിപ്പിക്കപ്പെടുന്നത്. ഭാഷയും മതവും നിറവും രാഷ്ട്രീയവും മറികടന്ന് മനുഷ്യരെ ഒരേ വികാരത്തിലേക്ക് കൂട്ടിച്ചേർക്കാനുള്ള ശക്തി അതിനുണ്ട്. എന്നാൽ യാഥാർഥ്യം പലപ്പോഴും ആ സുന്ദരമായ ആശയത്തോട് യോജിക്കുന്നതല്ല. ലോകത്തെ ഒന്നിപ്പിക്കുമെന്നു പറയപ്പെടുന്ന ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയായ ലോകകപ്പിനുപോലും വിവേചനത്തിന്റെ നിഴൽ വീഴാറുണ്ട്.
അതിന്റെയൊടുവിലത്തെ ഉദാഹരണമാണ് സൊമാലിയൻ റഫറിയായ ഒമർ അബ്ദുൽ ഖാദിർ ആർട്ടാൻ.
ഒരു ദിവസം മുൻപുവരെ ആർട്ടാൻ ചരിത്രം കുറിക്കാൻ ഒരുങ്ങുകയായിരുന്നു. ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സൊമാലിയൻ റഫറിയെന്ന നേട്ടം അയാളെ കാത്തിരുന്നു. ലോക ഫുട്ബോളിലെ ഏറ്റവും വലിയ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കളം നിറയുന്ന വേദിയിൽ മത്സരം നിയന്ത്രിക്കാനെത്തുന്ന ആദ്യ സൊമാലിയക്കാരൻ. ആഭ്യന്തര സംഘർഷങ്ങളും ദാരിദ്ര്യവും സുരക്ഷാ വെല്ലുവിളികളും നിറഞ്ഞ രാജ്യത്ത് നിന്ന് ലോകവേദിയിലേക്കുള്ള അപൂർവ യാത്ര.
പക്ഷേ ആ സ്വപ്നം മിയാമി വിമാനത്താവളത്തിൽ തടഞ്ഞുനിർത്തപ്പെട്ടു.
ലോകകപ്പിനായി അമേരിക്കയിലെത്തിയ ആർട്ടാന് പ്രവേശനം നിഷേധിക്കപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാധുവായ യാത്രാരേഖകൾ കൈവശമുണ്ടായിരുന്നിട്ടും രാജ്യത്തേക്ക് കടക്കാൻ അനുമതി ലഭിച്ചില്ല. കാരണം എന്താണെന്നതിൽ വ്യക്തതയില്ല. അമേരിക്കൻ അധികൃതർ വിശദീകരണം നൽകിയിട്ടില്ല. ഫിഫയും ആതിഥേയ രാജ്യത്തിന്റെ കുടിയേറ്റ നയങ്ങളിൽ ഇടപെടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
ആർട്ടാന്റെ കഥ വെറും ഒരു റഫറിയുടെ കഥയല്ല.
സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ ജനിച്ച അദ്ദേഹം ആദ്യം സ്വപ്നം കണ്ടത് ഒരു ഫുട്ബോൾ താരമാകാനായിരുന്നു. എന്നാൽ പരിക്ക് ആ സ്വപ്നം തകർത്തു. അതിന് ശേഷം റഫറിയുടെ വഴിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. സ്ഫോടനങ്ങളും സുരക്ഷാ ഭീഷണികളും പതിവായ നാട്ടിൽ പരിശീലനത്തിനായി യാത്ര ചെയ്തിരുന്ന ദിവസങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആ ദുരിതങ്ങൾക്കിടയിലും അദ്ദേഹം പിന്മാറിയില്ല.
2018-ൽ ഫിഫ റഫറിമാരുടെ പട്ടികയിൽ ഇടം നേടി. 2024-ൽ ആഫ്രിക്കൻ നേഷൻസ് കപ്പിൽ മത്സരം നിയന്ത്രിക്കുന്ന ആദ്യ സൊമാലിയൻ റഫറിയായി. പിന്നീട് ആഫ്രിക്കയിലെ മികച്ച റഫറിയെന്ന അംഗീകാരവും നേടി. ഓരോ പടിയും കഠിനാധ്വാനത്തിലൂടെ കയറിയാണ് അദ്ദേഹം ലോകകപ്പിന്റെ വാതിൽക്കൽ എത്തിയത്.
എന്നാൽ ലോകകപ്പിലേക്കുള്ള ആ വാതിൽ അദ്ദേഹത്തിന് മുന്നിൽ തുറന്നില്ല.
ഇത് ആർട്ടാന്റെ മാത്രം പ്രശ്നമല്ലെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. ലോകകപ്പിനോടനുബന്ധിച്ച് നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്കും മാധ്യമപ്രവർത്തകർക്കും ഇപ്പോഴും വിസ ലഭിക്കുന്നതിൽ തടസ്സങ്ങളുണ്ടെന്ന പരാതികൾ ഉയരുന്നുണ്ട്. അതേസമയം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സമാനമായ വെല്ലുവിളികൾ നേരിടേണ്ടിവരുന്നില്ലെന്നതും ചർച്ചയാകുന്നു.
അമേരിക്കൻ വിസയ്ക്ക് അപേക്ഷിക്കുന്നതിന് തന്നെ വലിയ സാമ്പത്തിക ബാധ്യതയുണ്ട്. അപേക്ഷാ ഫീസിന് പുറമെ അഭിമുഖവും യാത്രയുടെ ഉദ്ദേശ്യം തെളിയിക്കലും നിർബന്ധമാണ്. ചില രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരോട് അധിക സാമ്പത്തിക സുരക്ഷാ നിക്ഷേപം ആവശ്യപ്പെടുന്ന നടപടികളും വിവാദമായിട്ടുണ്ട്.
ലോകകപ്പ് ഫുട്ബോളിന്റെ ആഘോഷമാണ്. ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ആളുകൾക്ക് തുല്യമായി പങ്കുചേരാൻ കഴിയുന്ന വേദിയാകണമെന്നാണ് അതിന്റെ അടിസ്ഥാന ആശയം. എന്നാൽ ചില രാജ്യങ്ങളിൽ ജനിച്ചതിന്റെ പേരിൽ മാത്രം കൂടുതൽ ചോദ്യങ്ങൾക്കും കടമ്പകൾക്കും മുന്നിൽ നിൽക്കേണ്ടി വരുമ്പോൾ, ആ ആശയത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നു.
ഫുട്ബോൾ അതിരുകൾ ഇല്ലാതാക്കുന്ന കായികമാണെന്ന് ലോകം ഇപ്പോഴും പറയുന്നു. എന്നാൽ ഒമർ അബ്ദുൽ ഖാദിർ ആർട്ടാന്റെ അനുഭവം മറ്റൊരു ചോദ്യവും ഉയർത്തുന്നുണ്ട്. മൈതാനത്തിലെ രേഖകൾ മായ്ക്കാൻ ഫുട്ബോളിന് കഴിയുമെങ്കിലും, രാജ്യങ്ങൾ വരച്ച അതിരുകൾ മായ്ക്കാൻ അതിന് ഇപ്പോഴും കഴിയുന്നുണ്ടോയെന്ന ചോദ്യമാണത്.
കേരളത്തിൽ തടവുപുള്ളികളുടെ എണ്ണം കൂടുന്നു, ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ട്- ആഭ്യന്തരമന്ത്രി
















































