ടെഹ്റാൻ: ലെബനനിൽ ഇസ്രയേൽ സൈനിക നീക്കങ്ങൾ വ്യാപിപ്പിച്ചതിലുള്ള കടുത്ത പ്രതിഷേധമായി അമേരിക്കയുമായുള്ള എല്ലാ സമാധാന ചർച്ചകളും ഇറാൻ താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. പാക്കിസ്ഥാനുൾപ്പെടെയുള്ള മധ്യവർത്തികളുടെ സഹായത്തോടെ പുരോഗമിച്ചുകൊണ്ടിരുന്ന ചർച്ചകളും രേഖകളുടെ കൈമാറ്റവും ഇനി ഉണ്ടാകില്ലെന്ന് ഇറാനിലെ അർദ്ധ ഔദ്യോഗിക വാർത്ത ഏജൻസിയായ തസ്നീം അറിയിച്ചു. ഇറാന്റെ ഈ തീരുമാനത്തെ തുടർന്ന് ആഗോള വിപണിയിൽ വലിയ പ്രതികരണമാണ് ഉണ്ടായത്. സമാധാന കരാർ പ്രതീക്ഷിച്ച് കഴിഞ്ഞ ആഴ്ച കുറഞ്ഞിരുന്ന ബ്രെന്റ് ക്രൂഡ് എണ്ണവില വീണ്ടും ഉയർന്ന് ബാരലിന് ഏകദേശം 97 ഡോളറിലെത്തി. ഇതോടെ ഓഹരി വിപണികളിലും ഇടിവ് രേഖപ്പെടുത്തി.
അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടല്ലാതെ ഇടനിലക്കാർ മുഖാന്തരം കരട് സമാധാന കരാറിനെക്കുറിച്ച് ചർച്ചകൾ പുരോഗമിച്ചുവരികയായിരുന്നു. നിർദേശിച്ചിരുന്ന കരാറനുസരിച്ച്, നിലവിലുള്ള വെടിനിർത്തൽ ഏകദേശം രണ്ട് മാസം കൂടി നീട്ടുകയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും അമേരിക്ക ഇറാനിയൻ തുറമുഖങ്ങളിലുള്ള ഉപരോധം പിൻവലിക്കുകയും ചെയ്യുമെന്നായിരുന്നു സൂചന.
എന്നാൽ, കഴിഞ്ഞ വാരാന്ത്യത്തിൽ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യാപക സൈനിക നീക്കങ്ങളാണ് ചർച്ചകൾ തകരാൻ കാരണമായതെന്ന് ഇറാൻ ആരോപിച്ചു. ഇരുപത്തിയഞ്ച് വർഷത്തിനിടെ ലെബനനിൽ നടന്ന ഏറ്റവും വലിയ സൈനിക നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും പ്രദേശത്തെ എല്ലാ സംഘർഷങ്ങളിലേക്കും കരാർ ബാധകമാകണമെന്നും ഇറാൻ വ്യക്തമാക്കി.
അതേസമയം ചർച്ച നിർത്തിവെക്കുന്നത് സംബന്ധിച്ച് ഇറാൻ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ യുഎസിന് മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തിയിട്ടുണ്ട്. വെടിനിർത്തൽ ലംഘനത്തിന്റെ അനന്തരഫലങ്ങൾക്ക് അമേരിക്കയും ഇസ്രയേലും ഉത്തരവാദികളാണെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചു.
‘ലെബനൻ ഉൾപ്പടെയുള്ള വിഷയങ്ങളിൽ അവ്യക്തതയില്ലാതെ ഇറാനും അമേരിക്കയും തമ്മിൽ സമഗ്രമായ ഒരു വെടിനിർത്തൽ ഉണ്ടാക്കുന്നു. ഏതെങ്കിലും ഒരു മുന്നണിയുടെ ലംഘനം വെടിനിർത്തൽ ലംഘനമായി കണക്കാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ വെടിനിർത്തൽ ലംഘിക്കുന്നതിന്റെ അനന്തരഫലങ്ങൾക്ക് അമേരിക്കയും ഇസ്രയേലും ഉത്തരവാദികളായിരിക്കും’ അരാഗ്ചി എക്‌സിൽ കുറിച്ചു.
അതുപോലെ ഗാസയിലും ലെബനനിലും ഇസ്രയേലിന്റെ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും ലെബനനിൽ നിന്ന് ഇസ്രയേലി സൈന്യം പൂർണ്ണമായി പിന്മാറണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഈ വിഷയങ്ങളിൽ തങ്ങൾ സംതൃപ്തരാകുന്നതുവരെ ചർച്ചകളുണ്ടാവില്ലെന്നും ഇറാൻ വ്യക്തമാക്കിയതായി തസ്‌നിം ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ലെബനനിൽ ഇസ്രയേൽ ആക്രമണം ശക്തിപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാന്റെ തീരുമാനം.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമെന്ന് പറയപ്പെടുന്ന ബെയ്‌റൂത്തിന്റ തെക്കൻ പ്രാന്തപ്രദേശത്തുള്ള ദഹിയ ആക്രമിക്കാൻ ഇസ്രയേലി സൈന്യത്തിന് നിർദ്ദേശം നൽകിയിരുന്നു. ബെയ്‌റൂത്തിലെ ഇസ്രയേലിന്റെ ആക്രമണ പദ്ധതികൾ യുഎസുമായി ഏകോപിപ്പിച്ചാണ് ചെയ്യുന്നതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിന്നാലെ ഈ പ്രദേശത്ത് നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാൻ ഇസ്രയേൽസൈന്യം നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
ലെബനനിൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ, ഈ വിഷയവും കരാറിൽ ഉൾപ്പെടുത്തണമെന്ന നിലപാടിലാണ് ഇറാൻ. ഇസ്രയേലിന്റെ പുതിയ നീക്കങ്ങൾ അമേരിക്കയുടെ അനുസരണക്കേടിന്റെ തെളിവാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും മുഖ്യ ചർച്ചാകർത്താവുമായ മുഹമ്മദ് ബാഖർ ഖാലിബാഫ് പ്രതികരിച്ചു.
ഇതിനിടെ, ഇറാൻ പിന്തുണയുള്ള സായുധ സംഘടനകളുടെ കൂട്ടായ്മയായ “ആക്സിസ് ഓഫ് റെസിസ്റ്റൻസ്” ഹോർമുസ് കടലിടുക്കും ബാബ് അൽ-മൻദബ് കടലിടുക്കും പൂർണ്ണമായും അടയ്ക്കാനുള്ള സാധ്യത ചർച്ച ചെയ്തതായി തസ്നീം റിപ്പോർട്ട് ചെയ്യുന്നു. ഇത്തരമൊരു നീക്കം ആഗോള വ്യാപാരത്തിനും എണ്ണ ഗതാഗതത്തിനും വലിയ തിരിച്ചടിയാകും.
ചുവപ്പ് കടലിനെയും ഗൾഫ് ഓഫ് ഏദനെയും ബന്ധിപ്പിക്കുന്ന ബാബ് അൽ-മൻദബ് കടലിടുക്ക്, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങൾ തമ്മിലുള്ള പ്രധാന വ്യാപാര പാതയാണ്. ഗാസയിലെ യുദ്ധ സമാധാനക്കരാറിന് മുൻപ് ഇറാൻ പിന്തുണയുള്ള ഹൂതി സായുധ സംഘം നടത്തിയ ആക്രമണങ്ങൾ ഈ മേഖലയിൽ കപ്പൽ ഗതാഗതത്തെ ഗണ്യമായി ബാധിച്ചിരുന്നു. പ്രദേശത്തെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, സമാധാന ശ്രമങ്ങൾ വീണ്ടും പാളാനിടയുണ്ടെന്ന ആശങ്കയാണ് അന്താരാഷ്ട്ര തലത്തിൽ ഉയരുന്നത്.














































