തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലും എക്സാലോജിക്കിന്റെ ഓഫീസുകളിലും നടത്തിയ റെയ്ഡിനിടെയാണ് വിവിധ നിക്ഷേപ വിവരങ്ങളും ബാങ്ക് സ്ഥിരനിക്ഷേപ രേഖകളും കണ്ടെത്തിയതെന്ന് ഇഡി വ്യക്തമാക്കി. കണ്ടെത്തിയ രേഖകൾ പരിശോധിച്ചുവരികയാണെന്നും അറിയിച്ചു.
സിഎംആർഎൽ മാനേജ്മെന്റും വീണ വിജയനും ചേർന്ന് നിയമവിരുദ്ധമായി സാമ്പത്തിക നേട്ടം നേടിയെന്ന സംശയത്തെ തുടർന്നാണ് പരിശോധന നടന്നതെന്ന് ഇഡി പറഞ്ഞു. തെളിവുകൾ ശേഖരിക്കുന്നതിനായി കേരളത്തിലും കർണാടകയിലുമായി പത്തോളം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. കണ്ണൂർ, എറണാകുളം, തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലെ വിവിധ ഇടങ്ങളിലായിരുന്നു പരിശോധന.
വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ഐടി കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ സിഎംആർഎൽ 2.78 കോടി രൂപ നൽകിയതായി നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുമായി ബന്ധപ്പെട്ട കമ്പനിയിൽ നിന്ന് 50 ലക്ഷം രൂപ വായ്പയായി ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
എസ്എഫ്ഐഒ അന്വേഷണത്തിൽ കഴിഞ്ഞ 15 വർഷത്തിനിടെ സിഎംആർഎൽ 182 കോടി രൂപയുടെ വ്യാജ ചെലവുകൾ രേഖപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു. കമ്പനി ലാഭവിഹിതം നൽകാത്ത കാലയളവിലും ശശിധരൻ കർത്തയും മകൻ ശരൺ കർത്തയും ചേർന്ന് 30.63 കോടി രൂപ പ്രതിഫലമായി കൈപ്പറ്റിയതായും റിപ്പോർട്ടിലുണ്ട്.
ഈ സാമ്പത്തിക ക്രമക്കേടുകളിലൂടെ ലഭിച്ച പണം എവിടെയെല്ലാം ഉപയോഗിച്ചുവെന്നതാണ് ഇപ്പോൾ ഇഡി പ്രധാനമായും പരിശോധിക്കുന്നത്. അന്വേഷണം ചോദ്യം ചെയ്ത് സിഎംആർഎൽ നൽകിയ ഹർജി 2026 മെയ് 26ന് കേരള ഹൈക്കോടതി തള്ളിയതിനെ തുടർന്ന് അന്വേഷണം വീണ്ടും ശക്തമാക്കിയിരിക്കുകയാണ്.
ഐആർജിസിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം; ഉപരോധം ഏർപ്പെടുത്തണം‘- ഇന്ത്യയോട് ഇസ്രയേലിന്റെ ആവശ്യം



















































