ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ സമാജ്‍വാദി പാർട്ടി എംപി അജേന്ദ്ര സിങ് ലോധിക്കെതിരെ കേസെടുത്ത് ഉത്തർ പ്രദേശ് പൊലീസ്. ബിജെപി നേതാവ് സത്യേന്ദ്ര പ്രതാപ് ഗുപ്തയുടെ പരാതിയിൽ മഹോബ ജില്ലയിലെ കോട്ട്‍വാലി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന ഉപയോഗം കുറയ്ക്കാനും സ്വർണമടക്കം വാങ്ങുന്നത് നിയന്ത്രിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെയായിരുന്നു അജേന്ദ്ര സിങ് ലോധി രംഗത്തെത്തിയത്.
നരേന്ദ്ര മോദി ദേശവിരുദ്ധനായ പ്രധാനമന്ത്രിയാണെന്ന അജേന്ദ്ര സിങ് ലോധിയുടെ പ്രസ്താവനയ്ക്കെതിരെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി നേതാക്കൾ വ്യാപക വിമർശനം ഉയർത്തിയിരുന്നു. മോദിയെ ദേശവിരുദ്ധനായ പ്രധാനമന്ത്രിയെന്ന് വിളിച്ച അദ്ദേഹം പ്രധാനമന്ത്രിയുടെ വിദേശയാത്രകളെയും ചോദ്യംചെയ്തു. രാജ്യം ഇതുപോലൊരു നേതാവിനെ ഇതുവരെ കണ്ടിട്ടില്ലെന്നും അജേന്ദ്ര സിങ് ലോധി വിമർശിച്ചിരുന്നു. പാർട്ടി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഹാമിർപുർ മഹോബയിൽ നിന്നുള്ള എംപിയായ അജേന്ദ്ര സിങ് ലോധിയുടെ വിമർശനം.


















































