ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ടി.വി.കെ സർക്കാരിന്റെ ഭരണനയം വ്യക്തമാക്കി ജോസഫ് വിജയ് ചന്ദ്രശേഖർ. മതനിരപേക്ഷത, സാമൂഹ്യനീതി, സുതാര്യത എന്നിവയ്ക്ക് മുൻഗണന നൽകുന്ന ഭരണമായിരിക്കും തന്റെ സർക്കാരിന്റേതെന്ന് വിജയ് പ്രഖ്യാപിച്ചു. ജനങ്ങൾ നൽകിയ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും ഉത്തരവാദിത്തമുള്ള ഭരണമാണ് നൽകുകയെന്നും അദ്ദേഹം ഉറപ്പുനൽകി.
“നിങ്ങൾ എനിക്ക് വലിയൊരു ഉത്തരവാദിത്തമാണ് നൽകിയിരിക്കുന്നത്. മാറ്റങ്ങൾ നടപ്പാക്കാൻ കുറച്ച് സമയം വേണം. തമിഴ്നാടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒന്നും ജനങ്ങളിൽ നിന്ന് മറച്ചുവെക്കില്ല. നിങ്ങളെല്ലാവരും എന്റെ ജനങ്ങളാണ്. സുഹൃത്തുക്കളായാലും വിമർശകരായാലും എട്ട് കോടി ജനങ്ങളെയും ഒരുപോലെ കാണും,” എന്ന് വിജയ് പറഞ്ഞു.
കർഷകർ, മത്സ്യത്തൊഴിലാളികൾ, തൊഴിലാളികൾ, പിന്നാക്ക വിഭാഗങ്ങൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മുൻഗണന നൽകുന്ന ഭരണമായിരിക്കും ടി.വി.കെ സർക്കാരിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. “ഞാൻ തെറ്റ് ചെയ്യില്ല. തെറ്റ് ചെയ്യുന്നവരെ വെറുതെ വിടുകയും ഇല്ല,” എന്ന വിജയിയുടെ വാക്കുകൾ ചടങ്ങിൽ വലിയ കൈയടിയോടെയാണ് സ്വീകരിക്കപ്പെട്ടത്.
ഭരണനിർണയങ്ങളിൽ അന്തിമ അധികാരം മുഖ്യമന്ത്രിക്കായിരിക്കുമെന്നും ഒന്നിലധികം അധികാരകേന്ദ്രങ്ങൾ ഉണ്ടാകില്ലെന്നും വിജയ് വ്യക്തമാക്കി. മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്ത്രീസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സുരക്ഷാ സ്ക്വാഡ് രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അധികാരമേറ്റ ഉടൻ തന്നെ ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന ഫയലിലും വിജയ് ഒപ്പുവെച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, മുൻ ഡിഎംകെ സർക്കാരിനെതിരെയും വിജയ് രൂക്ഷ വിമർശനം ഉന്നയിച്ചു. തമിഴ്നാടിനെ വൻ കടബാധ്യതയിലേക്ക് നയിച്ചതാണ് മുൻ സർക്കാരിന്റെ സാമ്പത്തിക നയങ്ങളെന്ന് ആരോപിച്ച അദ്ദേഹം, സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തികാവസ്ഥ വ്യക്തമാക്കാൻ ധവളപത്രം പുറത്തിറക്കുമെന്നും അറിയിച്ചു.
“10 ലക്ഷം കോടി രൂപയ്ക്കുമുകളിൽ കടബാധ്യതയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് ഞാൻ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങൾ സത്യാവസ്ഥ അറിയണം,” എന്ന് വിജയ് പറഞ്ഞു. തമിഴ്നാട്ടിന്റെ നിലവിലെ സാമ്പത്തിക-ഭരണ സാഹചര്യം ജനങ്ങൾക്കുമുന്നിൽ തുറന്നുവെക്കുന്ന സുതാര്യ ഭരണമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


















































