പത്തനംതിട്ട: കോൺഗ്രസ് നേതാവും പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. ശ്രീനാദേവി സമർപ്പിച്ച അപേക്ഷയിൽ കാർഡ് ഉടമയുടെ സമ്മതപത്രം ഉണ്ടായിരുന്നു. കൂടാതെ ഉടമയുമായി ബന്ധം തെളിയിക്കുന്ന റിലേഷൻ സർട്ടിഫിക്കറ്റ് പകർപ്പും ആധാർ കാർഡിന്റെ പകർപ്പും സമർപ്പിച്ചിരുന്നുവെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.
അതേസമയം വ്യാജമായാണ് ശ്രീനാദേവിയുടെ പേര് റേഷൻ കാർഡിൽ ചേർത്തതെന്ന് ആരോപിച്ച് കാർഡ് ഉടമയുടെ മക്കൾ രംഗത്തെത്തിയിരുന്നു. അവർ നൽകിയ പരാതിയിൽ കാർഡിൽ നിന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടിയിരുന്നു. ഇതോടെ പാർട്ടി വിട്ടതിന്റെ വൈരാഗ്യത്തിൽ ഉദ്യോഗസ്ഥരെ ചാക്കിട്ട് സിപിഐ നേതൃത്വം നടത്തിയ പകപോക്കൽ തെളിഞ്ഞെന്ന് ശ്രീനാദേവി കുറ്റപ്പെടുത്തി.
മാത്രമല്ല വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയതിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടിയിരുന്നു. റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്.
പിന്നാലെ തന്റെ ബന്ധുക്കളിൽ ചിലരെ ഉപയോഗിച്ചുള്ള സിപിഐയുടെ രാഷ്ട്രീയ പകപോക്കലാണ് ഇതെന്ന് ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചിരുന്നു. കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ് പിള്ളയാണ് വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നൽകിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ, മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നത്. കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിടുകയായിരുന്നു. നേതൃത്വവുമായി ഇടഞ്ഞ് ശ്രീനാദേവി കുഞ്ഞമ്മ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നത്. ഇതോടെ രാഷ്ട്രീയ പകപോക്കലിന് താൻ ഇരയായതെന്നായിരുന്നു ശ്രീനാദേവിയുടെ പ്രതികരണം.














































