ടെഹ്‌റാൻ: വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അമേരിക്കയുമായുള്ള ചർച്ചകൾക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകൾ. ഹോർമൂസിൽ ഇറാനിയൻ കപ്പൽ പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രതികരണം. അതേസമയം വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമാബാദിലേക്കുള്ള യാത്രയിലാണെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു.
ചർച്ചകൾ നടക്കില്ലെന്ന സൂചനകൾ പുറത്തുവന്നതോടെ ഇറാനെ അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നുണ്ട്. ചർച്ചയിൽ പങ്കെടുക്കില്ലെന്ന ഔദ്യോഗിക പ്രതികരണം ഇറാൻ നൽകിയിട്ടില്ലെങ്കിലും ഹോർമൂസിലെ ഇടപെടലിൽ ഇറാന് അതൃപ്തിയുണ്ട്. തിരിച്ചടിക്കുമെന്ന് ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പാകിസ്താനിൽ നടക്കേണ്ട ചർച്ചകളിൽ ഇറാൻ പങ്കെടുക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
അതേസമയം ചർച്ചകൾ നടക്കാനുള്ള സാധ്യതകൾ കണക്കിലെടുത്ത് പാകിസ്താൻ ഇസ്ലാമാബാദിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇരുപതിനായിരം സുരക്ഷാ ജീവനക്കാരെയാണ് വിന്യസിച്ചിരിക്കുന്നത്. നഗരത്തിന്റെ പലഭാഗങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഞായറാഴ്ചയാണ് ഹോർമൂസ് കടലിടുക്കിൽ ഇറാനിയൻ കപ്പൽ അമേരിക്ക പിടിച്ചെടുത്തത്. മുന്നറിയിപ്പ് വകവെക്കാതെ തങ്ങളുടെ ഉപരോധം മറികടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് നാവികസേന കപ്പൽ ആക്രമിച്ച് പിടിച്ചെടുത്തത് എന്നായിരുന്നു ട്രംപ് നൽകിയ വിശദീകരണം. തൗസ്‌ക എന്ന ഇറാനിയൻ ചരക്കുകപ്പലാണ് യുഎസ്എസ് സുപ്രൂവൻസ് എന്ന യുദ്ധക്കപ്പലുപയോഗിച്ച് പിടിച്ചത്. ഇറാനിയൻ ചരക്കുകപ്പൽ പിടിച്ചെടുത്തതിന്റെ കൂടുതൽ ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാന്റ് പുറത്തുവിട്ടിട്ടുണ്ട്.
യുഎസിന്റെ കടൽക്കൊള്ളയാണെന്നും വെടിനിർത്തലിന്റെ ലംഘനമാണെന്നും തിരിച്ചടിക്കുമെന്നും ഇറാൻ പ്രതികരിച്ചിരുന്നു. ഇതോടെയാണ് പശ്ചിമേഷ്യ സംഘർഷത്തിന് അറുതി വരുത്താനുള്ള ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങിയത്.














































