വാഷിങ്ടൺ: ഇറാനിയൻ ഭരണകൂടത്തിന്റെ സൈനിക ശേഷി തകർക്കുക എന്ന ലക്ഷ്യം യുഎസ്, ഇസ്രായേലി സൈന്യങ്ങൾ ‘ക്യത്യമായി നേടിയിട്ടുണ്ട്’ എന്ന് യുഎസ് സെൻട്രൽ കമാൻഡിന്റെ തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ. സ്വന്തം അതിർത്തികൾക്കപ്പുറത്തേക്ക് ശക്തി വ്യാപിപ്പിക്കാനുള്ള ഇറാന്റെ കഴിവ് തകർക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം, ഈ ദൗത്യം തങ്ങൾ വ്യക്തമായി പൂർത്തിയാക്കിയതായും എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോ പ്രസ്താവനയിൽ കൂപ്പർ പറഞ്ഞു.
‘ഇറാന് തലമുറകളോളം നീണ്ടുനിൽക്കുന്ന ഒരു സൈനിക പരാജയം സംഭവിച്ചിരിക്കുന്നു, വരും വർഷങ്ങളിൽ വലിയ തോതിലുള്ള സൈനിക പ്രവർത്തനങ്ങൾ നടത്താനുള്ള ഇറാനിയൻ ശേഷി യുഎസും ഇസ്രായേലും ക്യത്യതയോടെ നശിപ്പിച്ചു. ഇറാൻ 40 വർഷം കൊണ്ട് കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് നിർമ്മിച്ച പരമ്പരാഗത സൈനിക ശേഷിയെ ആണ് ഞങ്ങൾ ഇല്ലാതെയാക്കിയത്’ യുഎസ് സൈനിക കമാൻഡർ പറഞ്ഞു.
എന്നിരുന്നാലും, അമേരിക്ക സന്നിഹിതരായിരിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യും. ഏത് സമയത്തും വിളിപ്പാടകലെ ഞങ്ങൾ ഒരുങ്ങിയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇറാനിൽ 13,000-ത്തിലധികം ആക്രമണങ്ങൾ വിജയകരമായി നടത്തി. ആയിരക്കണക്കിന് തവണ യുദ്ധ വിമാനങ്ങൾ പറത്തി. നിലവിലുള്ള വെടിനിർത്തലിന് അനുസൃതമായി യുഎസ് സേന ആക്രമണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും സങ്കീർണ്ണവും വലുതുമായ വ്യോമ പ്രതിരോധ കുട നിവർത്തിക്കൊണ്ട് ഞങ്ങളുടെ പ്രാദേശിക പങ്കാളികളുമായി തോളോട് തോൾ ചേർന്ന് നിൽക്കുന്നു’യുഎസ് സെൻട്രൽ കമാൻഡ് തലവൻ കൂട്ടിച്ചേർത്തു.
















































