കൊച്ചി: തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ.യുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെൽഫെയർ പാർട്ടിയുടെ മാതൃസംഘടന നാല് പതിറ്റാണ്ടോളം എൽ.ഡി.എഫിനൊപ്പമായിരുന്നു. അന്ന് മതേതരവാദികളായി കണ്ടവരെ, യു.ഡി.എഫിനെ പിന്തുണച്ചപ്പോൾ, വർഗീയവാദികളാക്കി ചിത്രീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോൾ വർഗീയത ആരോപിച്ചവർ, ഇപ്പോൾ എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ച് ചോദിക്കുമ്പോൾ ക്ഷുഭിതരാവുകയാണ്. എസ്.ഡി.പി.ഐ.യുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ പിണറായി വിജയന് ധൈര്യമുണ്ടോ? പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് എസ്.ഡി.പി.ഐ. പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ അത് വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ മുന്നണിയാണ് യു.ഡി.എഫ്. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുക എന്നതാണ് യു.ഡി.എഫ്. നിലപാട്. എന്നാൽ, പുറമേ മതേതരത്വം പറയുകയും രഹസ്യമായി ആർ.എസ്.എസുമായും എസ്.ഡി.പി.ഐ.യുമായും ഡീലുകൾ ഉണ്ടാക്കുകയുമാണ് സി.പി.എമ്മിന്റെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളം കണ്ട ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നും സതീശൻ വിമർശിച്ചു. ആർ.എസ്.എസുമായും ജമാഅത്തെ ഇസ്ലാമിയുമായും ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദങ്ങൾ തെളിവുകൾ സഹിതം പൊളിച്ചതാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഗണേഷ് കുമാറിനെതിരേ ആരോപണം വന്നപ്പോൾ രാജി ചോദിച്ചുവാങ്ങിയെങ്കിൽ, ഇപ്പോൾ അതിനേക്കാൾ വലിയ വിഷയങ്ങൾ ഉണ്ടായിട്ടും കുടുംബപ്രശ്നമെന്ന് പറഞ്ഞ് കൈകഴുകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വികസനം, ശബരിമല, സ്വർണക്കടത്ത്, വർഗീയത തുടങ്ങിയ ഏത് വിഷയത്തിലും മുഖ്യമന്ത്രിയുമായി, അദ്ദേഹം പറയുന്ന സ്ഥലത്തുവെച്ച് സംവാദത്തിന് തയ്യാറാണെന്നും സതീശൻ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചുവർഷമായി നിയമസഭയിൽ ഈ സർക്കാരിനെതിരേ ഉന്നയിച്ച എല്ലാ വിഷയങ്ങളിലും ഉറച്ചുനിൽക്കുന്നു. ശബരിമല വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത് സർക്കാരും സ്പീക്കറും ചേർന്നാണ്. കോടതിയിലുള്ള വിഷയമാണെന്ന് പറഞ്ഞ് സഭയിൽ ചർച്ച അനുവദിക്കാത്ത നിലപാടിനെതിരെയാണ് യുഡിഎഫ് അന്ന് ശക്തമായ സമരം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വെറും 4,000 വീടുകൾ മാത്രമാണ് നിർമിച്ചതെന്ന മുഖ്യമന്ത്രിയുടെ വാദം തെളിവുകൾ നിരത്തി പൊളിച്ചതാണ്. 4,43,000 വീടുകൾ അക്കാലത്ത് നിർമിച്ചുവെന്ന രേഖകൾ പുറത്തുവിട്ടപ്പോൾ മുഖ്യമന്ത്രിക്ക് മറുപടിയില്ല. ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നിനും മറുപടി പറയാതെ ഒഴിഞ്ഞുമാറുന്ന രീതിയാണ് മുഖ്യമന്ത്രിയുടേതെന്നും സതീശൻ കൂട്ടിച്ചേർത്തു.

















































