പാലക്കാട്: പാലക്കാട് എംഎൽഎ സ്ത്രീസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട്ടെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടുകാർക്ക് നന്നായി അറിയാമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. സ്ത്രീകളെ ഉപദ്രവിച്ചതിന്റെ പേരിൽ മറ്റൊരു കോൺഗ്രസ് നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കേണ്ടിവന്നു. ഇത്തരം നേതാക്കളെ കേരളത്തിലെ സ്ത്രീകൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതുപോലെ കഴിഞ്ഞതവണ ഇ. ശ്രീധരനുണ്ടായ പരാജയത്തിൽ ജനങ്ങൾക്കുണ്ടായ വിഷമം പരിഹരിക്കാൻ ഇത്തവണ ശോഭ സുരേന്ദ്രന് വോട്ട് നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അതേസമയം കേരളത്തിന് പുറത്ത് കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഒന്നിച്ചാണെന്നും മോദി ആരോപിച്ചു. കേരളത്തിൽ മാത്രമാണ് ഇവർ പരസ്പരം പോരടിക്കുന്നതായി അഭിനയിക്കുന്നത്. ബിഹാർ, ഝാർഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇവർ സഖ്യത്തിലാണ്. കേരളത്തിൽ ഇവർ പരസ്പരം ‘ബി’ ടീം എന്ന് വിളിക്കുമ്പോൾ, ഈ തെരഞ്ഞെടുപ്പിലെ യഥാർഥ ‘എ’ ടീം ബിജെപി മാത്രമാണെന്ന് അവർ തന്നെ സമ്മതിക്കുകയാണെന്നും മോദി വ്യക്തമാക്കി.
മാത്രമല്ല എൽഡിഎഫും യുഡിഎഫും ചേർന്ന് കേരളത്തെ കൊള്ളയടിക്കുകയാണ്. ഒരു സംഘം ഭരിച്ച് കീശ വീർപ്പിച്ച് കൊള്ളയടിക്കുമ്പോൾ അടുത്ത തവണ മറ്റേ സംഘത്തിന് അവസരം നൽകുന്ന വിചിത്രമായ സഖ്യമാണ് കേരളത്തിലുള്ളത്. ഇരുമുന്നണികളും ഒരുപോലെ ബിജെപിയെ ഭയപ്പെടുകയാണെന്നും ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ ഇവരുടെ കള്ളത്തരങ്ങൾ പുറത്തുവരുമെന്ന് ഇരുമുന്നണികൾക്കും അറിയാമെന്നും മോദി പറഞ്ഞു.
അതുപോലെ കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിന്റെ കടബാധ്യത അഞ്ച് ലക്ഷം കോടിയായി വർധിച്ചു. കേന്ദ്ര സർക്കാർ നൽകിയ വികസന ഫണ്ടുകൾ സംസ്ഥാന സർക്കാർ വകമാറ്റുകയും കൊള്ളയടിക്കുകയും ചെയ്തു. കോൺഗ്രസ് സർക്കാരിന്റെ കാലത്തേക്കാൾ അഞ്ചിരട്ടി തുകയാണ് ബിജെപി സർക്കാർ കേരളത്തിന്റെ വികസനത്തിനായി നൽകിയത്. റോഡ്, റെയിൽവേ വികസനം, ജൽ ജീവൻ മിഷൻ, പിഎം ആവാസ് യോജന തുടങ്ങിയ പദ്ധതികൾക്കായി നൽകിയ പണം ജനങ്ങളിലേക്ക് എത്തിയില്ലെന്നും മോദി ആരോപിച്ചു. ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ എല്ലാ അഴിമതികളെക്കുറിച്ചും അന്വേഷണം നടത്തുമെന്നും ജനങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

















































