കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് വെറുതെ വിട്ട പ്രതികൾക്ക് നോട്ടീസ് അയച്ചത്.
കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ച്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സമര്‍പ്പിച്ചത്. കോടതി തെളിവുകൾ ശേഖരിച്ചത് പക്ഷപാതപരമാണെന്നും വിചാരണ നീതി പൂർവ്വം നടത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നല്കിയത്.
മുഖ്യപ്രതി പൾസർ സുനിയും നടൻ ദിലീപും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്നതിന്റെ തെളിവുകളുണ്ടെന്ന് അപ്പീലിൽ പറയുന്നുണ്ട്. ഇരുവരും ആറുതവണ പലയിടങ്ങളിൽ കണ്ടുമുട്ടിയെന്നതിന്റെ തെളിവുകളും സാക്ഷ്യമൊഴികളും ഹാജരാക്കിയിട്ടും ഇരുവരും ഒരുമിച്ചു നില്ക്കുന്ന ചിത്രമോ ദൃശ്യങ്ങളോ ഇല്ലല്ലോയെന്ന് ചോദിച്ച് കോടതി അതെല്ലാം നിസാരമായി തള്ളിക്കളഞ്ഞുവെന്നും അപ്പീലിൽ പരാമർശിച്ചിട്ടുണ്ട്. അതിക്രമ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ദിലീപിന്റെ പക്കലെത്തിയെന്നതിനും തെളിവുണ്ട്. അതും കോടതി പരിഗണിച്ചില്ല. ഇത്തരത്തിൽ സാഹചര്യത്തെളിവുകളെ തള്ളിക്കളഞ്ഞുള്ള വിധിയാണ് വിചാരണ കോടതി നടത്തിയതെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.















































