ദുബായ്: പശ്ചിമേഷ്യൻ പ്രതിസന്ധി അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന ശുഭാപ്തിവിശ്വാസം പങ്കുവച്ച് ഇന്ത്യയിലെ ആദ്യ യുഎഇ അംബാസഡർ ഹുസൈൻ ഹസ്സൻ മിർസ. ഗൾഫ് നേതാക്കൾക്കിടയിലും അവിടുത്തെ ബിസിനസ് സമൂഹത്തിനിടയിലും മോദിക്ക് വലിയ സ്വാധീനമുണ്ട്. പ്രധാനമന്ത്രി മോദി ഇറാൻ, ഇസ്രായേൽ നേതാക്കളെ നേരിട്ട് വിളിച്ച് സംസാരിച്ചാൽ ഈ യുദ്ധം ഉടനടി അവസാനിപ്പിക്കാൻ കഴിയുമെന്ന് മിർസ പ്രത്യാശ പ്രകടിപ്പിച്ചു. ‘ഞങ്ങളുടെ മണ്ണിലാണ് അവർ പരസ്പരം പോരടിക്കുന്നത്, ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല’ എന്ന ശക്തമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.
ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ പക്ഷം പിടിക്കാനില്ലെന്നും തങ്ങളുടെ മണ്ണ് ആർക്കും യുദ്ധഭൂമിയാക്കാൻ വിട്ടുകൊടുക്കില്ലെന്നും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും യുഎഇ ഈ യുദ്ധത്തിൽ ഉൾപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ഇറാനുമായുള്ള അയൽപക്ക ബന്ധവും അബ്രഹാം ഉടമ്പടി പ്രകാരം ഇസ്രായേലുമായുള്ള പങ്കാളിത്തവും യുഎഇയെ ഒരു സവിശേഷ സ്ഥാനത്ത് എത്തിക്കുന്നുണ്ടെന്നും ഇരുപക്ഷവുമായി ചർച്ച നടത്താൻ തങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനിലെ പുതിയ പരമോന്നത നേതാവായി മോജ്താബ ഖൊമേനിയെ തിരഞ്ഞെടുത്തതിനു പിന്നാലെ യുദ്ധം കൂടുതൽ തീവ്രമായിരിക്കുകയാണ്. തിങ്കളാഴ്ചയും ഇറാനിലെ കേന്ദ്ര മേഖലകളിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളും ലക്ഷ്യമിട്ടിട്ടുണ്ട്. യുദ്ധത്തിൽ ഇതുവരെ 1,332 സാധാരണക്കാർ കൊല്ലപ്പെട്ടതായും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റതായും ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ അറിയിച്ചു. സംഘർഷത്തിൽ ഒരു അമേരിക്കൻ സൈനികൻ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരിച്ച യുഎസ് സൈനികരുടെ എണ്ണം ഏഴായി ഉയർന്നു.
















































