തിരുവനന്തപുരം: ഇടത്- വലത് കോഴി മത്സരമാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തും ഗണേഷ് കുമാറും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ. മന്ത്രിക്കസേരകളിലും നിയമസഭയിലും ഇരിക്കേണ്ടത് മാന്യന്മാരായ മനുഷ്യരാണെന്നും അതിനാൽ ഗണേഷ്‌കുമാറിനെ മന്ത്രിസഭയിൽ നിന്ന് എത്രയും വേഗം പുറത്താക്കണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. മുൻപ് സുരേഷ് ഗോപി വിളിച്ച് ആ ‘മറ്റേ മോനെ’ യുടെ അർത്ഥം ഇപ്പോഴാണ് വ്യക്തമായതെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
‘വീട്ടിനകത്ത് ശത്രു ഉണ്ടെന്നോ, നാട്ടിൽ ആയിരം പ്രണയമുണ്ടെന്നോ പറഞ്ഞ് രക്ഷപ്പെടാനുള്ള മുഖംമൂടി മന്ത്രി തിരയണ്ട. പരിശുദ്ധമായ പ്രണയത്തെ മലീമസമാക്കുന്ന ഇടത്- വലത് കോഴി മത്സരമാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തും ഗണേഷ് കുമാറും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് നടത്തുന്നത്. മന്ത്രിക്കസേരകളിലും നിയമസഭയിലും ഇരിക്കേണ്ടത് മാന്യന്മാരായ മനുഷ്യരാണ്. അല്ലാതെ കോഴിയും താറാവും ഒന്നും അല്ല.’ എന്നും ഗോപാലകൃഷ്ണൻ പരിഹസിച്ചു.
‘ഗണേഷ് കുമാറിന്റെ ശരീരത്തിന്റെ തനിനിറം കണ്ട ധാരാളമാളുകളുടെ നാട്ടിൽ, ഈ തരികിട പ്രണയമൊക്കെ സിനിമയിൽ പറ്റും. അല്ലാതെ മന്ത്രിക്കസേരക്ക് പറ്റില്ല. ഇടത് മുന്നണി ഭരിക്കുമ്പോൾ മന്ത്രിമാരുടെ ഭാര്യയ്ക്കുപോലും രക്ഷയില്ല എന്ന അവസ്ഥയാണ്. മന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിയുടെ അനുചരന്മാരായ ശാന്തനും പ്രദീപും ബിന്ദുമേനോനെ ആക്രമിച്ചു എന്നാണ് അവരുടെ വെളിപ്പെടുത്തൽ. വാസ്തവത്തിൽ സ്ത്രീ സുരക്ഷയ്ക്ക് എന്തെങ്കിലും മാന്യത പിണറായി മന്ത്രിസഭ നൽകുന്നുണ്ടങ്കിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം പോലീസ് പരാതി ഇല്ലാതെ തന്നെ സുവോമോട്ടൊ കേസ് രജിസ്റ്റർ ചെയ്യണം. സ്ത്രീ അക്രമിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുകയാണങ്കിൽ നിയമനടപടി സ്വയം എടുക്കണമെന്ന കോടതി വിധിയാണ് പിണറായി സർക്കാർ നിഷേധിക്കുന്നത്.’
‘അതുപോലെ സ്വന്തം ഭാര്യയെ വട്ടായി ചിത്രീകരിച്ച് അപമാനിക്കുന്ന ഭർത്താവ് മന്ത്രിയെ കേരളത്തിലെ സ്ത്രീകൾ ചീഞ്ഞ കോഴിമുട്ട കൊണ്ട് അഭിഷേകം നടത്തി വേണം പ്രതികരിക്കാനെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. ഇതൊക്കെ തന്റെ ഭൂരിപക്ഷം കൂട്ടുമെന്ന് പറയുന്ന ഗണേഷ് കുമാർ പത്തനാപുരത്തെ സ്ത്രീകളെ അപമാനിക്കുകയും അവരുടെ ചാരിത്ര്യത്തെ വെല്ലുവിളിക്കുകയുമാണ്.
ഇവിടെയാണ് സുരേഷ് ഗോപിയും ഗണേഷ് കുമാറും തമ്മിലുള്ള വ്യത്യാസം സുരേഷ് ഗോപിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഗണേഷ് കുമാർ അറിയുക, സുരേഷ് ഗോപിക്കും പ്രണയമുണ്ട്. അത് അദ്ദേഹത്തിന്റെ ഭാര്യയോടാണ്, അല്ലാതെ നാട്ടിലുള്ള സകലരോടുമല്ല പ്രണയം കാണിക്കേണ്ടത്. വാസ്തവത്തിൽ സുരേഷ് ഗോപി ‘മറ്റേ മോനെ’… എന്ന് വിളിച്ചതിന്റെ അർത്ഥം ഇപ്പോഴാണ് വ്യക്തമായത്. ഗണേഷ്‌കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുകയോ അല്ലെങ്കിൽ സ്വയം രാജിവെച്ച് പോവുകയോ ചെയ്യണമെന്നും’ ബി. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.






