ടെൽ അവീവ്∙ ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കേ, കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് രംഗത്തെത്തി. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ‘വധിക്കപ്പെടാനുള്ള ലക്ഷ്യം’ ആയിരിക്കുമെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പറഞ്ഞു.
‘‘ ഇസ്രയേലിനെ നശിപ്പിക്കാനും, അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ഭീഷണിപ്പെടുത്താനും, ഇറാനിയൻ ജനതയെ അടിച്ചമർത്താനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോകാൻ ഇറാനിലെ ഭീകര ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും വധിക്കപ്പെടാനുള്ള ലക്ഷ്യമായിരിക്കും അവന്റെ പേര് എന്തായാലും അവൻ എവിടെ ഒളിച്ചാലും പ്രശ്നമില്ല,” കാറ്റ്സ് ഹെബ്രായ ഭാഷയിൽ കുറിച്ചു. ഓപ്പറേഷൻ ‘റോർ ഓഫ് ദി ആര്യൻസ് ‘ എന്ന ദൗത്യത്തിന്റെ ലക്ഷ്യങ്ങളുടെ അവിഭാജ്യ ഘടകമായി ദൗത്യം നിറവേറ്റുന്നതിന് എല്ലാ മാർഗങ്ങളിലൂടെയും തയ്യാറെടുക്കാനും പ്രവർത്തിക്കാനും പ്രധാനമന്ത്രിയോടും ഇസ്രായേൽ പ്രതിരോധ സേനയോടും (ഐഡിഎഫ്) ആവശ്യപ്പെട്ടിരിക്കുകയാണ്.
“ഭരണകൂടത്തിന്റെ കഴിവുകൾ തകർക്കുന്നതിനും ഇറാനിയൻ ജനതയ്ക്ക് അത് അട്ടിമറിക്കാനും പകരം സ്ഥാപിക്കാനുമുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും അമേരിക്കൻ പങ്കാളികളുമായി ചേർന്ന് ഞങ്ങൾ എല്ലാ ശക്തിയും ഉപയോഗിച്ച് പ്രവർത്തിക്കുന്നത് തുടരും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതായി ചില ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുംവരെ മൂന്നംഗ സമിതിക്കാണ് ഭരണത്തിന്റെ ചുമതല. മതപണ്ഡിതൻ ആയത്തുല്ല അലി റിസാ അറാഫിയെ മൂന്നംഗ പരമോന്നത സമിതിയിലേക്ക് ഇറാൻ നിയോഗിച്ചിരുന്നു. പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, നീതിന്യായ പണ്ഡിതൻ ഗുലാം ഹുസൈൻ മുഹ്സനി ഇസെയ് എന്നിവരാണ് മറ്റംഗങ്ങൾ.
അതേസമയം, ഖമേനിയെ പുണ്യനഗരമായ മഷാദിൽ സംസ്‌കരിക്കുമെന്നും മൂന്ന് ദിവസത്തെ ഔദ്യോഗിക ശവസംസ്‌കാരം ഇന്ന് രാത്രി ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്.















































