കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിനെതിരേ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ നീക്കവുമായി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി.മിനി. ഇതിനു മുന്നോടിയായി അഡ്വക്കേറ്റ് ജനറലിന് ടി.ബി.മിനി അപേക്ഷ നൽകി. കേസിന്റെ വിധി വന്നതിന് ശേഷം കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്ന ഘട്ടത്തിൽ ജഡ്ജി ഹണി എം. വർഗീസ് നടത്തിയ ചില വിവാദ പരാമർശങ്ങളാണ് നീക്കത്തിനു പിന്നിൽ.
നടി ആക്രമിക്കപ്പെട്ട കേസിൽ ടി.ബി. മിനി പലപ്പോഴും കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു, പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായത്, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങൾ ജഡ്ജി ഉന്നയിച്ചിരുന്നു. ഈ പരാമർശങ്ങൾ തനിക്ക് വലിയ രീതിയിലുള്ള മാനസിക പ്രയാസമുണ്ടാക്കിയെന്നും അതുകൊണ്ടാണ് നിയമനടപടികളുമായി മുന്നോട്ട് പോകുന്നതെന്നും ടി.ബി. മിനി പറഞ്ഞു.
നേരത്തേ, ഈ വിഷയത്തിൽ ടി.ബി.മിനി ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നിലവിൽ തീരുമാനമൊന്നും വന്നിട്ടില്ലെങ്കിലും അഡ്വക്കേറ്റ് ജനറലിന് നൽകിയ അപേക്ഷയുമായി മുന്നോട്ട് പോകാനാണ് അഭിഭാഷകയുടെ തീരുമാനം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരുന്ന ഹണി എം. വർഗീസ് നിലവിൽ ഇവിടെ നിന്നും സ്ഥലം മാറിയിട്ടുണ്ട്.












































