വാഷിങ്ടൺ: അഫ്ഗാനിസ്താൻ – പാകിസ്താൻ വിഷയത്തിൽ ഇടപെടാൻ തയ്യാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്താനുമായി തനിക്ക് മികച്ച ബന്ധമാണുള്ളതെന്നും അവിടത്തെ ഭരണനേതൃത്വത്തെ താൻ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാക് പ്രധാനമന്ത്രിയും ആർമി ചീഫും മികച്ച രീതിയിലാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്ഗാനിലെ പ്രധാന നഗരങ്ങളായ കാബൂൾ, കാണ്ഡഹാർ, പക്തിയ എന്നിവിടങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതോടെയാണ് ഇരുരാജ്യങ്ങളും തുറന്ന പോരിലേക്ക് നീങ്ങിയത്. താലിബാൻ ഭരണകൂടം തീവ്രവാദികൾക്ക് താവളമൊരുക്കുന്നു എന്നാരോപിച്ചായിരുന്നു പാകിസ്താന്റെ നീക്കം. ആക്രമണത്തിൽ 12 പാക് സൈനികരും 13 താലിബാൻ പോരാളികളും കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, യുദ്ധസാഹചര്യത്തിനിടയിലും ചർച്ചകൾക്ക് തയ്യാറാണെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ സംഭാഷണത്തിന്റെ പാതയാണ് എന്നും തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനുമുൻപും സമാനമായ സാഹചര്യങ്ങളിൽ മധ്യസ്ഥത വഹിച്ചിട്ടുള്ള ഖത്തർ, നിലവിലെ സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2,600 കിലോമീറ്റർ നീളുന്ന അതിർത്തിയിൽ യുദ്ധം പടരുന്നത് മേഖലയിലെ സമാധാനത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
















































