ന്യൂഡൽഹി: മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന 24-കാരിയായ എംബിഎ വിദ്യാർത്ഥിനിയുടെ കൊലപാതക കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കൊലപാതകത്തിന് ശേഷം യുവതിയുടെ ആത്മാവിനെ വിളിക്കാൻ പ്രതി താന്ത്രിക ക്രിയകൾ നടത്തിയതായി പോലീസ്.
ജനുവരി 13-നാണ് വാടകയ്ക്ക് എടുത്ത ഫ്ലാറ്റിനുള്ളിൽ നിന്നും നഗ്നവും പുഴുകുതിന്ന നിലയിലുമായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വാതിൽ തകർത്ത് അകത്ത് കയറുമ്പോഴാണ് കിടക്കയിൽ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കഴുത്തിൽ കയർ പാടുകൾ കണ്ടെത്തിയതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.
തുടർന്നു നടത്തിയ അന്വേഷണത്തിൽ യുവതിയുടെ കാമുകനും സഹപാഠിയുമായ പിയുഷ് ധാമ്നോഡിയയാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാളെ പിന്തുടർന്ന പോലീസ് മുംബൈയിൽ നിന്ന് പ്രതിയെ പിടികൂടി.
ഫെബ്രുവരി 11-ന് യുവതിയുടെ പിതാവ് മകളെ കാണാതായതായി പരാതി നൽകിയിരുന്നു. കളക്ടറേറ്റിന് സമീപം ഇറക്കി വിട്ടതിനു ശേഷമാണ് അവസാനമായി മകളെ കണ്ടതെന്ന് അദ്ദേഹം മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാടകവീട്ടിൽ കണ്ടെത്തിയ മൃതദേഹവുമായി കാണാതായ കേസിനെ പോലീസ് ബന്ധിപ്പിച്ചത്.
ചോദ്യം ചെയ്യലിനിടെ യുവതിയുമായി ദീർഘകാല ബന്ധമുണ്ടായിരുന്നുവെന്നും വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നുമാണ് പ്രതിയുടെ മൊഴി. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുവരും ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ വാക്കേറ്റം രൂക്ഷമായി. തുടർന്ന് പ്രകോപിതനായ പ്രതി കയറുപയോഗിച്ച് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. പിന്നാലെ ഇയാൾ യുവതിയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കി, ഇതിനിടെ കത്തിയുടെ പിടിയൊടിഞ്ഞ് ഒരുഭാഗം നെഞ്ചിൽ തറച്ചിരിക്കുന്ന രീതിയിലായിരുന്നു. പിന്നാലെ മൃതദേഹത്തെ ക്രൂരമായി ബലാത്സംഗം ചെയ്തു.
കൊലപാതകത്തിന് ശേഷം പ്രതി കുറച്ചുനാൾ ഫ്ലാറ്റിൽ തന്നെ തങ്ങിയിരുന്നുവെന്നാണ് വിവരം. പിന്നീട് വാതിൽ പൂട്ടി ഇൻഡോർ വിട്ട ഇയാൾ മഹാരാഷ്ട്രയിലെ പാവൽ നഗരത്തിലെ ഒരു ഹോട്ടലിൽ താമസിച്ച് യുവതിയുടെ ആത്മാവിനെ വിളിക്കാൻ താന്ത്രിക ക്രിയകൾ നടത്തിയതായും പോലീസ് പറയുന്നു. തുടർന്ന് ഇയാൾ മുംബൈയിലേക്ക് മാറി ലോക്കൽ ട്രെയിനുകളിൽ സഞ്ചരിച്ചുവെന്നും യുവതിയുടെ മൊബൈൽ ഫോൺ മഹാരാഷ്ട്രയിൽ നശിപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.
മറ്റു പുരുഷന്മാരുമായി യുവതി ബന്ധപ്പെടുന്നുവെന്ന സംശയവും അവിശ്വാസവുമാണ് കുറ്റകൃത്യത്തിന് പിന്നിലെ പ്രേരകശക്തിയെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. ഫോറൻസിക് തെളിവുകൾ, ഡിജിറ്റൽ ഡാറ്റ, കോൾ റെക്കോർഡുകൾ എന്നിവ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഇതിനിടെ, മകളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഓൺലൈനായി പ്രചരിച്ചതിനെ തുടർന്ന് അവൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. കൂടാതെ പ്രതിയുടെ കോളേജ് പഠനച്ചെലവുകൾ വഹിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും ബ്ലാക്ക്മെയിൽ ചെയ്തിരുന്നുവെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കി.














































