ടോക്കിയോ: ചൈനീസ് കപ്പൽ പിടിച്ചെടുത്തതായി സ്ഥിരീകരിച്ച് ജപ്പാൻ. ക്രൂഡ് ഓയിലിൻ്റെ പേരിൽ അടക്കം ചൈനയുമായി സംഘർഷത്തിനിടെയാണ് ചൈനീസ് മത്സ്യ ബന്ധന കപ്പൽ ജപ്പാൻ പിടിച്ചെടുത്തിരിക്കുന്നത്. പരിശോധനകൾക്കായി കപ്പൽ നിർത്താനുള്ള ഫിഷറീസ് ഇൻസ്പെക്ടറുടെ നിർദ്ദേശം അവഗണിച്ച് അതിവേഗത്തിൽ മുന്നോട്ട് പോയതിന് പിന്നാലെയാണ് ഈ നടപടി ജപ്പാൻ വിശദീകരിക്കുന്നത്. ജപ്പാൻ്റെ പ്രത്യേക എക്കണോമിക് മേഖലയായ നാഗസാക്കി പ്രിഫെക്ചറിൽ നിന്ന് വ്യാഴാഴ്ചയാണ് കപ്പൽ പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ ക്യാപ്റ്റനെ പിടികൂടിയതായാണ് ജപ്പാൻ്റെ ഫിഷറീസ് ഏജൻസി വ്യക്തമാക്കുന്നത്. ജപ്പാൻ്റെ പ്രസ്താവനയെക്കുറിച്ച് ചൈന ഇനിയും പ്രതികരിച്ചിട്ടില്ല.
2022ന് ശേഷം ഇതാദ്യമായാണ് ചൈനീസ് കപ്പലുകൾക്ക് നേരെ ജപ്പാൻ ഇത്തരമൊരു നടപടി സ്വീകരിച്ചത്. 11 പേർ ചൈനീസ് കപ്പലിൽ ഉണ്ടായിരുന്നത്. 47കാരനായ ചൈനീസ് സ്വദേശിയാണ് കപ്പലിൻ്റെ ക്യാപ്റ്റൻ. വലിയ മത്സ്യ ബന്ധനത്തിന് സജ്ജമായ ടൈഗർ നെറ്റ് ഫിഷിംഗ് ബോട്ടാണ് പിടികൂടിയതെന്ന് വ്യക്തമാക്കി. തായ്‌വാൻ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ജപ്പാൻ സൈന്യം ഇടപെടുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഇരു രാജ്യങ്ങൾക്കിടയിൽ സംഘർഷാവസ്ഥ നില നിൽക്കുന്നതിനിടയിലാണ് നടപടി.
ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷാവസ്ഥ നില നിൽക്കുന്നതിനാൽ ജപ്പാനിലേക്ക് എത്തുന്ന ചൈനീസ് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ഇത് ജപ്പാനിലെ ടൂറിസം മേഖലയിലെ ഷെയർ മാർക്കറ്റുകളെ അടക്കം ബാധിച്ചിരുന്നു. അതേസമയം ചൈനയിൽ നടത്താനിരുന്ന പരിപാടികൾ ജപ്പാൻ കലാകാരന്മാർ ബഹിഷ്കരിച്ചിരുന്നു. പ്രധാനപ്പെട്ട ജപ്പാൻ ചലച്ചിത്രങ്ങളുടെ റിലീസിനെ അടക്കം സംഘർഷം ബാധിച്ചിരുന്നു. ചൈനയിൽ ഉണ്ടായിരുന്ന ജപ്പാനിൽ നിന്നുള്ള പാണ്ടകളെയും തിരിച്ച് അയച്ചിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര ബന്ധത്തിൽ അയവ് ഇല്ലാതിരിക്കുന്ന സാഹചര്യത്തിലാണ് ജപ്പാൻ ചൈനീസ് കപ്പൽ പിടിച്ചെടുക്കുന്നത്
















































