പട്ന : ബിഹാറിൽ 22 കാരനെ ലഹരി നല്‍കി ബോധം കെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. സമസ്തിപൂർ ജില്ലയിൽ ഫെബ്രുവരി 7നാണ് നിതീഷ് കുമാർ എന്ന വിദ്യാർഥിയെ സുഹൃത്തുക്കൾ ലഹരി കലർന്ന വെള്ളം നൽകി മയക്കിയ ശേഷം കടത്തിക്കൊണ്ടുപോയത്. തുടർന്ന് അടുത്തുള്ള ഗ്രാമത്തിലെ പെൺകുട്ടിയെ കൊണ്ടു വിവാഹം കഴിപ്പിച്ചു.
ബന്ദിയാക്കിയ ശേഷമാണ് വിവാഹം നടത്തിയതെന്നാണ് പൊലീസിനു നൽകിയ പരാതിയിൽ നിതീഷ് ആരോപിക്കുന്നത്. നിതീഷ് കുമാറിന്റെ വിവാഹത്തിന്റെയും തടവിൽ പാർപ്പിച്ചിരിക്കുന്നതിന്റെയും വിഡിയോ സുഹൃത്തുക്കൾ പ്രചരിപ്പിച്ചിരുന്നു. വിവാഹത്തിനു ശേഷവും രണ്ടു ദിവസത്തോളം പൂട്ടിയിട്ടു.
ഒടുവിൽ ബോധം വന്നു നിലവിളിച്ചപ്പോൾ പെൺകുട്ടികളുടെ വീട്ടുകാർ വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി. അതേസമയം മകനെ കാണുന്നില്ലെന്നു കാട്ടി നിതീഷിന്റെ കുടുംബം പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിലാണ് നിതീഷ് തടവിൽനിന്നും രക്ഷപ്പെട്ടത്. സംഭവത്തിൽ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

















































