തിരുവനന്തപുരം: കോർപറേഷൻ മേയർ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയും സങ്കടവും പരസ്യമാക്കി മുൻ ഡിജിപിയും ശാസ്തമംഗലം കൗൺസിലറുമായ ആർ. ശ്രീലേഖ. തന്നെ തെരഞ്ഞെടുപ്പിൽ നിർത്തിയത് കൗൺസിലറാകാൻ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിൻറെ പുറത്താണെന്നും ശ്രീലേഖ പറഞ്ഞു.
‘‘തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിസമ്മതിച്ച എന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്. അങ്ങനെ പറയുന്നത് കേട്ടപ്പോൾ ഞാനായിരിക്കും കോർപറേഷൻ തെരഞ്ഞെടുപ്പിൻറെ മുഖമെന്നാണ് കരുതിയത്. സ്ഥാനാർഥികൾക്ക് എല്ലാവർക്കും വേണ്ടി പ്രവർത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് കൂടിയാണ് ഞാൻ. കൂടാതെ പത്തു സ്ഥാനാർഥികളെ ജയിപ്പിക്കാനുള്ള ചുമതലയും നൽകി. അവസാനം കൗൺസിലറാകേണ്ട സാഹചര്യത്തിൽ പാർട്ടി പറഞ്ഞത് അംഗീകരിച്ചു. ഞാനാണ് കോർപറേഷൻ തെരഞ്ഞെടുപ്പിൻറെ മുഖമെന്ന രീതിയിൽ തന്നെയാണ് നേതൃത്വം പറഞ്ഞതും ചാനലുകൾക്ക് മുന്നിൽ അവതരിപ്പിച്ചതും. ചർച്ചകൾക്കും ഞാനാണ് പോയിരുന്നത്. എന്നാൽ, എന്തോ കാരണം കൊണ്ട് അവസാന നിമിഷം കാര്യങ്ങൾ മാറി.
രാജേഷിനു കുറച്ചുകൂടെ മികച്ച രീതിയിൽ മേയറായി പ്രവർത്തിക്കാൻ പറ്റുമെന്നും ആശാനാഥിനു ഡപ്യൂട്ടി മേയറായി കുറച്ചുകൂടി നന്നായി പ്രവർത്തിക്കാൻ പറ്റുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയതുകൊണ്ടായിരിക്കാം അത്തരമൊരു തീരുമാനമെടുത്തതെന്നാണ് എൻറെ കണക്കുകൂട്ടൽ. നേതൃത്വത്തിൻറെ തീരുമാനത്തോട് തർക്കമില്ല… അത് അംഗീകരിക്കുന്നു. തീരുമാനത്തെ എതിർത്ത് പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല. എന്നെ ജയിപ്പിച്ചവർ ഇവിടെയുണ്ട്. കൗൺസിലറായി അഞ്ചുവർഷം തുടരാമെന്ന് തീരുമാനിച്ച് ഇവിടെ ഇരിക്കാൻ അതാണ് തീരുമാനിച്ചത്’’ – ശ്രീലേഖ പറഞ്ഞു.
















































