കല്‍പ്പറ്റ: പുനര്‍ജനി ക്രമക്കേടില്‍ സിബിഐ അന്വേഷണം നടത്തണം എന്ന വിജിലന്‍സ് ശുപാര്‍ശ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ അതില്‍ അന്വേഷണം പ്രഖ്യാപിക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിജിലന്‍സ് നേരത്തെ ഉപേക്ഷിച്ച കേസാണ് പുനര്‍ജനിയുമായി ബന്ധപ്പെട്ടുള്ളത്. അതില്‍ വീണ്ടും പരാതി എഴുതിവാങ്ങിയാണ് ഇപ്പോഴത്തെ നടപടി. അന്വേഷണം വന്നാല്‍ പ്രശ്‌നമില്ല. ഏഴ് വര്‍ഷം മുന്‍പ് തന്നെ അന്വേഷണത്തെ താന്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
നാലഞ്ച് കൊല്ലമായി അന്വേഷണം നടക്കുന്നു. പുനര്‍ജനിയുമായുള്ള എല്ലാകാര്യങ്ങളും കൃത്യമാണ്, നിയമപരമായി കേസ് നിലനില്‍ക്കില്ല. എഫ്‌സിആര്‍എ നിയമം ലംഘിച്ചെന്നാണ് ആക്ഷേപം. ഈ കേസ് സിബിഐക്ക് വിടട്ടെ, അന്വേഷണം നേരിടാന്‍ താന്‍ റെഡിയാണ് എന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. വിഷയത്തില്‍ പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വിജിലന്‍സ് റിപ്പോര്‍ട്ട് വായിച്ചു നോക്കട്ടെ എന്നും വി ഡി സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് അറുപത് ദിവസം പോലും ബാക്കിയില്ലാത്ത സമയത്ത് കേരളത്തിലെ പ്രതിപക്ഷ നേതാവിന് എതിരെ സിബിഐ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു.
വാര്‍ത്തയുടെ ടൈമിങ് ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പ് ആണ് പ്രശ്‌നം. തെരഞ്ഞടുപ്പിന് രണ്ട് മാസം മുന്‍പ് സിബിഐ അന്വേഷിക്കണം എന്ന് പ്രഖ്യാപിച്ചാല്‍ അത് മനസിലാക്കേണ്ട സാമാന്യ ബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. വിജിലന്‍സിന്റെ ശുപാര്‍ശയില്‍ തീരുമാനം എടുക്കാന്‍ അധികാരമുള്ള വ്യക്തിയാണ് മുഖ്യമന്ത്രി. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. അതാണ് ശരി. നിയമ പരമായി ഒരു ആനുകൂല്യവും തനിക്ക് ആവശ്യമില്ല. ശബരിമല ഉള്‍പ്പെടെ സംസ്ഥാനത്തെ ഏത് കേസിലും സിബിഐ അന്വേഷണം നടത്തിയില്ലെങ്കിലും തന്റെ കേസ് സിബിഐ അന്വേഷിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
















































